ചോദ്യപേപ്പർ ചോർച്ച മുതൽ മന്ത്രിയുടെ പടിയിറക്കം വരെ: നീറ്റ് 2026 പ്രക്ഷോഭങ്ങളുടെ നാൾവഴി | Explained
ഇരുപത്തിരണ്ട് ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ചോദ്യചിഹ്നത്തിലാക്കിയ നീറ്റ് പരീക്ഷാ വിവാദത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ നിർണ്ണായകമായ തീരുമാനം വന്നിരിക്കുന്നു. മാസങ്ങളോളം നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്കും ഡൽഹിയിലെ ജന്തർ മന്തറിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾക്കും മുന്നിൽ വഴങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തൻ്റെ പദവി ഒഴിഞ്ഞിരിക്കുന്നു.
സോനം വാങ്‌ചുകിന്റെ 26 ദിവസം നീണ്ട ഐതിഹാസികമായ നിരാഹാര സമരവും, പോലീസിൻ്റെ ബാരിക്കേഡുകൾ ഭേദിച്ച് വിദ്യാർത്ഥികൾ നടത്തിയ 'സൻസദ് ചലോ' മാർച്ചും ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ച സംഭവവികാസങ്ങളായിരുന്നു. ഇത് വെറുമൊരു രാജി പ്രഖ്യാപനമല്ല, മറിച്ച് സുതാര്യമായ പരീക്ഷാ സംവിധാനത്തിനായി തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് യുവാക്കളുടെ ഇച്ഛാശക്തിയുടെ വിജയമാണ്. ചോദ്യപേപ്പർ ചോർച്ചയിൽ തുടങ്ങി കേന്ദ്രമന്ത്രിയുടെ നാടകീയമായ പടിയിറക്കം വരെ എത്തിനിൽക്കുന്ന ആ സംഭവബഹുലമായ നാൾവഴികൾ വിശദമായി പരിശോധിക്കാം.
രാജിയും പശ്ചാത്തലവും
ശനിയാഴ്ച ഉച്ചയോടെ 'X' പ്ലാറ്റ്‌ഫോമിലൂടെയാണ് ധർമേന്ദ്ര പ്രധാൻ തൻ്റെ രാജി പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും സമരം ചെയ്യുന്ന യുവാക്കളെ 'ദേശവിരുദ്ധ ശക്തികൾ' ചൂഷണം ചെയ്യുന്നത് തടയാനുമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ രാജി വ്യക്തിപരമായ പ്രശ്നമല്ലെന്നും രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ താൻ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുമായുള്ള മൂന്നാം ഘട്ട ചർച്ചകൾക്ക് തൊട്ടുമുമ്പായിരുന്നു ഈ പ്രഖ്യാപനം.
പ്രധാന ആവശ്യങ്ങൾ
പ്രതിഷേധക്കാർ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ വെച്ചിരുന്നത്:
1. ധർമേന്ദ്ര പ്രധാൻ്റെ രാജി.
2. സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതിരിക്കുക.
3. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.
മറ്റു രണ്ട് ആവശ്യങ്ങളിലും സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും മന്ത്രിയുടെ രാജി എന്ന കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. രാജി പ്രഖ്യാപനത്തോടെ ജന്തർ മന്തറിലെ സമരഭൂമിയിൽ വിദ്യാർത്ഥികൾ ആഘോഷങ്ങൾ തുടങ്ങി.
പ്രതിഷേധങ്ങളുടെ നാൾവഴി
നീറ്റ് പരീക്ഷാ വിവാദം ആരംഭിച്ച് മന്ത്രിയുടെ രാജി വരെ എത്തിയ സംഭവവികാസങ്ങളുടെ എന്താക്കെയെന്ന് നോക്കാം.
മെയ് 3, 2026: നീറ്റ്-യുജി പരീക്ഷ നടന്നു. ഏകദേശം 22 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ ചോദ്യപേപ്പർ ചോർന്നതായുള്ള ആരോപണങ്ങൾ ഉയർന്നു.
മെയ് 12, 2026: ക്രമക്കേടുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷ റദ്ദാക്കി. അന്വേഷണം സിബിഐക്ക് കൈമാറുകയും രാജ്യവ്യാപകമായി പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.
മെയ് പകുതി മുതൽ ജൂൺ വരെ: ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആരംഭിച്ചു.
ജൂൺ 21, 2026: അതീവ സുരക്ഷയോടെ പുനഃപരീക്ഷ നടത്തി.
ജൂൺ 28, 2026: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
ജൂലൈ 16, 2026: പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്നാൽ സ്കോറുകളിലെ വ്യത്യാസത്തെ ചൊല്ലി വീണ്ടും പ്രതിഷേധങ്ങൾ ഉയർന്നു. വാങ്‌ചുക്കിൻ്റെ ആരോഗ്യം മോശമായതിനെത്തുടർന്ന് മതിയായ ചികിത്സ ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
ജൂലൈ 18, 2026: ആരോഗ്യം വഷളായ സോനം വാങ്‌ചുക്കിനെ പോലീസ് മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.
ജൂലൈ 20, 2026: വിദ്യാർത്ഥികൾ പാർലമെൻ്റിലേക്ക് 'സൻസദ് ചലോ' മാർച്ച് നടത്തി. പോലീസുമായുള്ള സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും പലരെയും തടങ്കലിലാക്കുകയും ചെയ്തു.
ജൂലൈ 23, 2026: പ്രധാനമന്ത്രി നരേന്ദ്ര മോദി പേപ്പർ ചോർച്ച തടയാൻ കർശനമായ നടപടികൾ പ്രഖ്യാപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതികളും പുതിയ നിയമനിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.
ജൂലൈ 24, 2026: കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷം സോനം വാങ്‌ചുക് തൻ്റെ 26 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചു.
ജൂലൈ 25, 2026: വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു.
ഇനി എന്ത്?
മന്ത്രിയുടെ രാജി ഒരു വലിയ വിജയമായി വിദ്യാർത്ഥി സംഘടനകൾ കാണുന്നുണ്ടെങ്കിലും, പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് അവർ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള സിബിഐ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും നടപ്പിലാക്കുന്നത് വരെ ജാഗ്രത തുടരുമെന്നാണ് വിദ്യാർത്ഥി നേതാക്കളുടെ നിലപാട്.
Published: 25 Jul 2026, 06:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented