മലയാളിയായ അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്നംഗ ബഹിരാകാശ ഗവേഷക സംഘം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു. കസാഖ്സ്താനിലെ ബൈക്കനൂരിലുള്ള റഷ്യൻ ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻസമയം ചൊവ്വാഴ്ച രാത്രി 8.17-നാണ് അനിലും സംഘവും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്.-29 പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) തിരിച്ചത്. എക്സ്പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് ഈ സംഘം പുറപ്പെട്ടത്. എട്ട് മാസക്കാലം അനിൽ മേനോൻ ബഹിരാകാശ നിലയത്തിലുണ്ടാവും. അതിനുശേഷം 2027 ഏപ്രിലിൽ സംഘം ഭൂമിയിലേക്ക് മടങ്ങും.

To advertise here,

അനിൽ മേനോൻ എന്താണ് ബഹിരാകാശ നിലയത്തിൽ ഈ എട്ട് മാസക്കാലം ചെയ്യുക? എന്തെല്ലാമാണ് ചുമതലകൾ? അതിലേക്ക് കടക്കുംമുമ്പ് എക്സ്പെഡിഷൻ 74 ദൗത്യത്തെ കുറിച്ചറിയാം.

എന്താണ് എക്സ്പെഡിഷൻ 74?

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 2025 ഡിസംബർ എട്ടിന് ആരംഭിച്ച ഒരു ദീർഘകാല ശാസ്ത്ര-ഗവേഷണ ദൗത്യമാണ് എക്സ്പെഡിഷൻ 74. നാസ, റോസ്കോസ്മോസ്, യൂറോപ്യൻ സ്പേസ് ഏജൻസി, ജാക്സ തുടങ്ങിയ വിവിധ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളിലെ ശാസ്ത്രജ്ഞർ ഒന്നിച്ച് പങ്കെടുക്കുന്ന ഒരു ദൗത്യമാണിത്. ഭൂമിയിലെയും ബഹിരാകാശത്തെയും മനുഷ്യജീവിതത്തിന് പ്രയോജനപ്പെടുന്ന നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ, റഷ്യൻ കോസ്മോനോട്ടുകളായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർ അടങ്ങുന്ന പുതിയ സംഘം 2026 ജൂലൈ 14-ന് സോയൂസ് എംഎസ്-29 പേടകത്തിൽ ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു. എക്സ്പെഡിഷൻ 74, 75 എന്നീ ദൗത്യങ്ങളുടെ ഭാഗമായി എട്ട് മാസത്തോളമാണ് ഇവർ ബഹിരാകാശത്ത് ചെലവഴിക്കുന്നത്. 2027 ഏപ്രിലിൽ ഈ സംഘം ഭൂമിയിലേക്ക് മടങ്ങും.

ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ

ഭാവിയിലെ ബഹിരാകാശ യാത്രകൾക്കും ഭൂമിയിലെ മനുഷ്യജീവിതത്തിനും ഒരുപോലെ സഹായകമാകുന്ന നിരവധി സാങ്കേതിക-വൈദ്യശാസ്ത്ര പരീക്ഷണങ്ങളാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. അതിലൊന്നാണ് അർധചാലക സ്ഫടികങ്ങളുടെ നിർമാണം. ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾ, നിർമിത ബുദ്ധി, മെച്ചപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ വൻതോതിലുള്ള നിർമാണം മൈക്രോഗ്രാവിറ്റിയിൽ സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ ഭൂമിയിൽനിന്നുള്ള മെഡിക്കൽ സഹായം ഒഴിവാക്കാൻ സഹായിക്കുന്നതിനായി ഓഗ്‌മെന്റഡ് റിയാലിറ്റിയും നിർമിത ബുദ്ധിയും ഉപയോഗിച്ചുള്ള അൾട്രാസൗണ്ട് പരിശോധനകൾ വികസിപ്പിച്ചെടുക്കാനും ദൗത്യത്തിൽ ലക്ഷ്യമിടുന്നു. കൂടാതെ, ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ രക്തയോട്ടം, സിരകളുടെ ഘടന, രക്തത്തിന്റെ ഘടന എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തുക. മനുഷ്യരുടെ വാർധക്യ പ്രക്രിയയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും ചികിത്സകൾ വികസിപ്പിക്കുന്നതിനുമായി മൈക്രോഗ്രാവിറ്റിയിൽ രക്തക്കുഴൽ ഘടനകളുടെ ബയോപ്രിന്റിംഗ് നടത്തുക. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള IV ഫ്ലൂയിഡുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ദൗത്യത്തിനുണ്ട്.

ഇതുവരെയുള്ള പ്രധാന നേട്ടങ്ങൾ

  • എക്സ്പെഡിഷൻ 74 ദൗത്യം ഇതിനകംതന്നെ സുപ്രധാന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 2026 മാർച്ച് 18, ജൂൺ 30 തീയതികളിൽ നാസയുടെ ജെസ്സിക്ക മെയർ, ക്രിസ് വില്യംസ് എന്നിവർ സ്പേസ് വാക്ക് നടത്തി സോളാർ അറേ മോഡ് കിറ്റ് സ്ഥാപിക്കുകയും കാനഡാർമ് 2 (Canadarm2) റോബോട്ടിക് ആമിലെ തകരാറുകൾ പരിഹരിക്കുകയും ചെയ്തു.
  • മേയ് 27, 2026-ൽ റഷ്യൻ കോസ്മോനോട്ടുകളായ സെർജി കുഡ്-സ്വെർച്ച്കോവ്, സെർജി മികയേവ് എന്നിവർ സ്പേസ് വാക്ക് നടത്തി സൂര്യനിലെ ഫ്ലെയറുകൾ പഠിക്കുന്നതിനുള്ള 50 കിലോഗ്രാം ഭാരമുള്ള സോളന്റ്സെ ടെറാഹെർട്സ് (Solntse Terahertz) റേഡിയോ ടെലിസ്കോപ്പ് സ്ഥാപിച്ചു.
  • കൂടാതെ സെമി കണ്ടക്ടർ നിർമാണവുമായി ബന്ധപ്പെട്ട എക്രാൻ-എം പരീക്ഷണവും ബഹിരാകാശത്തെ ശൂന്യതയിലും ഉയർന്ന റേഡിയേഷനിലും ബാക്ടീരിയകൾ, വിത്തുകൾ, ക്രസ്റ്റേഷ്യൻ സിസ്റ്റുകൾ എന്നിവ എങ്ങനെ അതിജീവിച്ചു എന്ന് പഠിക്കുന്ന ബയോറിസ്ക് പരീക്ഷണവും വിജയകരമായി നടത്തുകയും വിവരങ്ങൾ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാനായി ശേഖരിക്കുകയും ചെയ്തു.
  • കാര്യക്ഷമമായ റിപ്പോർട്ടിങ്ങിനായി ശബ്ദാധിഷ്ഠിത നിർമിത ബുദ്ധി സിസ്റ്റം പരീക്ഷിക്കുകയും, ടിഷ്യൂകളെയും ജീനുകളെയും നിരീക്ഷിക്കുന്നതിനുള്ള ബയോളജി റിസർച്ച് ഇമേജിംഗ് സിസ്റ്റം വിജയകരമായി സജ്ജീകരിക്കുകയും ചെയ്തു.

അനിൽ മേനോന്റെ ദൗത്യത്തിലെ ചുമതലകൾ

യുഎസ് സ്പേസ് ഫോഴ്സിലെ കേണലും എമർജൻസി മെഡിസിൻ ഫിസിഷ്യനും മുൻ സ്പേസ് എക്സ് മെഡിക്കൽ ഡയറക്ടറുമായ അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. എക്സ്പെഡിഷൻ 74/75 മിഷനിൽ ഫ്ലൈറ്റ് എഞ്ചിനീയറായാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. ബഹിരാകാശ പേടകത്തിന്റെ സിസ്റ്റം മെയിന്റനൻസ്, റോബോട്ടിക് പ്രവർത്തനങ്ങൾ, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവയ്ക്ക് പുറമെ ക്രൂവിന്റെ ഓൺ-ഓർബിറ്റ് മെഡിക്കൽ ഓഫീസറായും അദ്ദേഹം പ്രവർത്തിക്കും.

മനുഷ്യശരീരത്തിൽ ദീർഘകാല ബഹിരാകാശയാത്ര ഉണ്ടാക്കുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ അദ്ദേഹം നേരിട്ട് പങ്കാളിയാകും. മൈക്രോഗ്രാവിറ്റിയിൽ രക്തയോട്ടം എങ്ങനെ ബാധിക്കപ്പെടുന്നു എന്ന് പഠിക്കുന്നതിനായി അദ്ദേഹം സ്വയം ഒരു ടെസ്റ്റ് സബ്ജക്റ്റ് ആയി മാറും. മെഡിക്കൽ, കമ്പ്യൂട്ടർ ആവശ്യങ്ങൾക്കുള്ള സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ നിർമ്മാണ ഗവേഷണം അദ്ദേഹം തുടരും.

നിർമിത ബുദ്ധിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും ഉപയോഗിച്ചുള്ള നൂതന മെഡിക്കൽ അൾട്രാസൗണ്ട് പരിശോധനകൾ അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കും.

ബഹിരാകാശ സാങ്കേതികവിദ്യയിലും മെഡിക്കൽ സയൻസിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ സുപ്രധാന ശാസ്ത്ര പരീക്ഷണങ്ങളാണ് എക്സ്പെഡിഷൻ 74-ലൂടെ അനിൽ മേനോനും സംഘവും ലക്ഷ്യമിടുന്നത്.