സാങ്കേതികവിദ്യാ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സേവന ദാതാക്കളായ റിലയൻസ് ജിയോ. 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മാത്രം ജിയോ പ്ലാറ്റ്‌ഫോംസും അനുബന്ധ കമ്പനികളും ചേർന്ന് 3,476 പുതിയ പേറ്റന്റുകളാണ് ഫയൽ ചെയ്തത്. അതായത് പ്രതിദിനം ശരാശരി 10 പേറ്റന്റുകൾ വീതം. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പേറ്റന്റ് ഫയലിങ്ങിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

To advertise here,

2024-25 സാമ്പത്തിക വർഷത്തിൽ ഇത് 1,654 പേറ്റന്റുകളും (പ്രതിദിനം 4.5), 2023-24 ൽ 1,255 പേറ്റന്റുകളുമായിരുന്നു. ഇതോടെ 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ജിയോയുടെ ആകെ പേറ്റന്റ് അപേക്ഷകളുടെ എണ്ണം 6,817 ആയി ഉയർന്നു.

ഇന്ത്യയിൽ ഫയൽ ചെയ്തത് 2,393 പേറ്റന്റുകളാണ്. വിദേശ രാജ്യങ്ങളിൽ ഫയൽ ചെയ്തതാകട്ടെ 4,424 പേറ്റന്റുകളും. അംഗീകാരം ലഭിച്ചത് 1009 പേറ്റന്റുകൾക്കാണ്. ഇന്ത്യയിൽ 538-ഉം വിദേശത്ത് 471-ഉം. 5ജി, 6ജി സാങ്കേതികവിദ്യകൾ, ലാർജ് ലാംഗ്വേജ് മോഡൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡീപ്പ് ലേണിംഗ്, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ജിയോബ്രെയിൻ, ഫിക്സഡ് വയർലെസ് ആക്സസ് തുടങ്ങിയ അത്യാധുനിക മേഖലകളിലാണ് ജിയോയുടെ പേറ്റന്റുകൾ ഭൂരിഭാഗവും.

റിലയൻസിന്റെ ഓയിൽ-ടു-കെമിക്കൽസ് വിഭാഗവും പേറ്റന്റ് രംഗത്ത് മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 55-ലധികം രാജ്യങ്ങളിലായി 2,527 പേറ്റന്റ് അപേക്ഷകളാണ് ഈ വിഭാഗം സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 1,177 എണ്ണത്തിന് അംഗീകാരം ലഭിച്ചു. സർക്കുലർ ഇക്കോണമി, ബയോ-ഇന്നവേഷനുകൾ, ഗ്രീൻ ഹൈഡ്രജൻ, റെസ്പോൺസിബിൾ കെമിസ്ട്രി എന്നിവയ്ക്കാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്.

ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കായി റിലയൻസ് ഗ്രൂപ്പ് നടത്തുന്ന നിക്ഷേപത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023-24 സാമ്പത്തികവർഷത്തിൽ 3643 കോടി രൂപയായിരുന്നു ആർ ആൻഡ് ഡി ചെലവിടൽ. ഇത് 2024-25 വർഷത്തിൽ 4185 കോടി രൂപയായി ഉയർന്നു. 2025-26 വർഷത്തിൽ 4682 കോടി രൂപയിലേക്കാണ് ഇതുയർന്നത്. രണ്ട് വർഷത്തിനിടെ ഗവേഷണ നിക്ഷേപത്തിൽ 28.5 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ഡിജിറ്റൽ-ഡീപ്ടെക് സാങ്കേതികവിദ്യകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്, 5ജി, 6ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ വലിയ മുന്നേറ്റമാണ് ജിയോ പ്ലാറ്റ്‌ഫോംസ് നടത്തുന്നത്.