ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയും ശുക്ലയും തമ്മില്‍ തത്സമയം വീഡിയോ കോളില്‍ സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം തത്സമയം സ്ട്രീം ചെയ്തു. 

To advertise here,

ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിലെ അംഗവുമായ ശുഭാംശു ശുക്ല നിലവില്‍ ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുക്ല.

സംഭാഷണത്തിനിടെ ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പങ്ക് എടുത്തുകാണിക്കുകയും ചെയ്തു. ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

ഇന്ന്, നിങ്ങള്‍ നമ്മുടെ മാതൃരാജ്യത്തില്‍ നിന്ന് അകലെയാണ്, പക്ഷേ നിങ്ങള്‍ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നയാളാണ്. പ്രധാനമന്ത്രി ശുഭാംശു ശുക്ലയോട് പറഞ്ഞു. 

ഇത് ഞാന്‍ ഒറ്റയ്ക്കുള്ള യാത്രയല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ യാത്രയാണ് പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ ശുക്ല പറഞ്ഞു. ബഹിരാകാശത്തിന്റെ തന്റെ ആദ്യാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. 

കുറച്ച് മുമ്പ് ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ഞങ്ങള്‍ ഹവായിയ്ക്ക് മുകളിലായിരുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഒരു ദിവസം 16 തവണ ഞങ്ങള്‍ക്ക് കാണാം. ഇവിടെ നിന്ന് നോക്കുമ്പോൾ ഇന്ത്യ കാണാൻ സുന്ദരമാണ്. നമ്മളുടെ രാജ്യം അതിവേഗം മുന്നോട്ട് നീങ്ങുകയാണ്. ബഹിരാകാശത്ത് നിന്ന് ഇതുവരെ എന്തെല്ലാം കണ്ടുവെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി ശുക്ല പറഞ്ഞു. 

14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് ശുഭാംശു ശുക്ലയുടെ അനുഭവ പരിചയം ഏറെ പ്രയോജനം ചെയ്യും.