ഗഗന്‍യാന്‍ പദ്ധതിക്കായി രൂപകല്‍പ്പന ചെയ്ത പാരച്യൂട്ട് അധിഷ്ഠിത വേഗം കുറയ്ക്കല്‍ സംവിധാനത്തിന്റെ ആദ്യ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് (IADT-01) വിജയകരമായി നടത്തി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് വിലയിരുത്തുന്നു. ബഹിരാകാശ യാത്രികരുടെ സുരക്ഷിതമായ ഭൂമിയിലേക്കുള്ള മടക്കം ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ വിലയിരുത്തുന്നതിലെ ഒരു നിര്‍ണ്ണായക ഘട്ടമാണ് ഈ പരീക്ഷണം.

To advertise here,

ഇന്ത്യന്‍ വ്യോമസേന, ഡിആര്‍ഡിഓ, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തിയത്. ബഹിരാകാശ സഞ്ചാരികളുമായി തിരിച്ചെത്തുന്ന ക്രൂ മൊഡ്യൂളിനെ നിയന്ത്രിതമായി വീണ്ടെടുക്കുന്നതിന് നിര്‍ണായകമായ പാരച്യൂട്ട് സംവിധാനത്തിന്റെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന പരീക്ഷണമാണ് നടന്നത്.

ഐഎസ്ആര്‍ഓ നടത്തിയ പരീക്ഷണത്തിനിടെ ഒരു വിമാനത്തില്‍നിന്ന് കൃത്രിമ മൊഡ്യൂള്‍ പുറത്തിറക്കുകയും പുതുതായി വികസിപ്പിച്ച പാരച്യൂട്ട് സംവിധാനത്തിന്റെ സഹായത്തോടെ സുരക്ഷിതമായി താഴെയിറക്കി അതിന്റെ പ്രകടനം തെളിയിക്കുകയും ചെയ്തു. എക്‌സ്ട്രാക്ഷന്‍, ഡ്രോഗ് ഷൂട്ട് തുറക്കല്‍, പ്രധാന പാരച്യൂട്ട് വിന്യസിക്കല്‍ എന്നിവയുള്‍പ്പെടെ ലാന്‍ഡിങ്ങിന് മുമ്പ് വേഗത കുറയ്ക്കല്‍ ഉറപ്പാക്കുന്ന സങ്കീര്‍ണ്ണമായ പാരച്യൂട്ട് വിന്യാസത്തിന്റെ പൂര്‍ണമായ പ്രവര്‍ത്തനം വിലയിരുത്തുക എന്നതായിരുന്നു IADT-01-ന്റെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഓ വൃത്തങ്ങള്‍ പറയുന്നു.

മനുഷ്യനെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഐഎസ്ആര്‍ഒയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന പരീക്ഷണമാണിത്. ഭൗമസമീപ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ സ്വന്തമായി എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സംരംഭമായിരിക്കും ഗഗന്‍യാന്‍. ഈ ദൗത്യത്തോടെ സ്വന്തമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാന്‍ കഴിവുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. മൂന്നംഗ സംഘത്തെ ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാനും, മൂന്ന് ദിവസം വരെ അവിടെ തങ്ങിയ ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിവരാനുമാണ് ഈ ദൗത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ദൗത്യത്തിന്റെ പ്രധാന മുന്‍ഗണനകളിലൊന്നായ ബഹിരാകാശയാത്രികരുടെ സുരക്ഷാ മാനദണ്ഡങ്ങളെ ഈ വിജയകരമായ പരീക്ഷണം ശക്തിപ്പെടുത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സുരക്ഷയടക്കം ഉറപ്പാക്കുന്നതിനായി പാരച്യൂട്ട് പരിശോധനകള്‍, പാഡ് അബോര്‍ട്ട് പരീക്ഷണങ്ങള്‍, കടലില്‍ നിന്നുള്ള വീണ്ടെടുക്കല്‍ പരിശീലനങ്ങള്‍ എന്നിവ ഭാവിയില്‍ ഇനിയും നടത്തും. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ ആഗോള ശ്രദ്ധ നേടുന്നതിനിടെ IADT-01-ന്റെ വിജയം ഐഎസ്ആര്‍ഓയ്ക്കടക്കം വലിയ ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം സാങ്കേതിക മികവിലും സുരക്ഷയിലും ഒരു പുതിയ അധ്യായം കുറിക്കുമെന്ന് ഉറപ്പാക്കാനായി ഐഎസ്ആര്‍ഒയും മറ്റ് ഏജന്‍സികളും തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.