ഒരു ഷർട്ടിന് നിങ്ങളെ അപ്രത്യക്ഷനാക്കാൻ കഴിഞ്ഞാലോ? അങ്ങനെയൊരു ഷർട്ടാണ് സൈമൺ വൈകർട്ട് എന്ന ജർമൻ ഫാഷൻ ഡിസൈനർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനുഷ്യരുടെ കണ്ണിൽനിന്നല്ല എ.ഐ. ക്യാമറാക്കണ്ണുകളിൽനിന്നാണ് ഈ ഷർട്ട് നിങ്ങളെ അപ്രത്യക്ഷമാക്കുന്നത്.

To advertise here,

ബെർലിനിലെ സി.സി.ടി.വി. ക്യാമറാനിരീക്ഷണത്തിന് എ.ഐ. ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ സ്വകാര്യത ഉറപ്പുനൽകുന്ന വസ്ത്രമെന്ന ആശയം രൂപപ്പെടുന്നത്. ഇത്തരം ക്യാമറകളിലെ മനുഷ്യരെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന എ.ഐ. അൽഗൊരിതത്തെ കുഴപ്പത്തിലാക്കാൻകഴിയുന്ന പ്രത്യേക ആകൃതിയും കടുത്തനിറങ്ങളുമാണ് ഷർട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.

എഐ ക്യാമറകൾ എത്രമാത്രം വിശ്വസനീയമാണെന്നും അവയെ കബളിപ്പിക്കാൻ കഴിയുമോ എന്നും തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് വൈകർട്ട് ഈ ഷർട്ട് ഡിസൈൻ ചെയ്യാൻ തീരുമാനിച്ചത്. 'ഡിജിറ്റൽ കാമോഫ്‌ളാഷ്' എന്നാണ് ഈ ഷർട്ടിനിട്ടിരിക്കുന്ന പേര്. 65 പൗണ്ട് (ഏകദേശം 8300 രൂപ) ആണ് വില. എ.ഐ.യെ പറ്റിക്കാനുള്ള ഈ ഷർട്ട് എ.ഐ.യുടെ സഹായത്തോടെയാണ് നിർമിച്ചിരിക്കുന്നത് എന്നതാണ് രസകരമായ വസ്തുത.

എഐയെ കബളിപ്പിക്കുന്നത് എങ്ങനെ?

നിർമിതബുദ്ധി (എഐ) മനുഷ്യരെ എങ്ങനെ കാണുന്നു എന്ന ആശയത്തെ പിന്തുടർന്നാണ് വൈകർട്ട് ഈ തന്ത്രം വികസിപ്പിച്ചെടുത്തത്. മനുഷ്യരിൽ നിന്ന് വ്യത്യസ്തമായാണ് എഐ മനുഷ്യരെ നിരീക്ഷിക്കുന്നത്.

എഐ സംവിധാനങ്ങൾക്ക് ഒരു വ്യക്തി എങ്ങനെയിരിക്കുമെന്ന് ശരിക്കും അറിയില്ല. അതിനാൽ ലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്ന് പാറ്റേണുകൾ തിരിച്ചറിയാൻ അവർ പഠിക്കുന്നു. അതിനാൽ ഒരു എഐ ക്യാമറ ഒരു വ്യക്തിയെ തിരിച്ചറിയാൻ ശരീരത്തിന്റെ ആകൃതി, അരികുകൾ, നിറങ്ങൾ, ടെക്‌സ്ചറുകൾ എന്നിവ പോലുള്ള പരിചിതമായ ദൃശ്യ സൂചനകളെ ആശ്രയിക്കുന്നു. ഇതെല്ലാം വ്യക്തമായി മനസിലാക്കിയാണ് വൈകർട്ട് ഷർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ കാമോഫ്‌ളാഷ് ഉപയോഗിച്ച് ഷർട്ട് എഐയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. തിളങ്ങുമ്പോൾ മാറ്റമുണ്ടാകുന്ന നിറങ്ങളും ഓവർലാപ്പ് ചെയ്യുന്ന വിവിധ ആകൃതികളും ഇതിനായി ഷർട്ടിൽ ഉപയോഗിക്കുന്നു. നിറങ്ങൾ എഐയുടെ ശ്രദ്ധ ആകർഷിക്കും. അതേസമയം മേൽപ്പറഞ്ഞ ആകൃതികൾ എഐ പഠിച്ചുവെച്ചിരിക്കുന്ന മനുഷ്യ ശരീരത്തിന്റെ രൂപഘടനയെ തകർക്കുന്നു. ഇതോടെ താൻ നോക്കുന്നത് ഒരു വ്യക്തിയാണെന്ന് തിരിച്ചറിയാൻ സിസ്റ്റത്തിന് ബുദ്ധിമുട്ടാകുന്നു.

പാറ്റേൺ വികസിപ്പിച്ചത് എങ്ങനെ?

അഡ്വേഴ്‌സേറിയൽ ലൂപ്പ് എന്ന് അദ്ദേഹം പേരുനൽകിയ ഡിസൈൻ സൃഷ്ടിക്കാനും മെച്ചപ്പെടുത്താനും അദ്ദേഹത്തിന് സ്വന്തം തല പുകയ്‌ക്കേണ്ടിവന്നില്ല എന്നതാണ് രസകരം. അതിനും അദ്ദേഹം എഐയുടെ സഹായമാണ് തേടിയത്. എഐ ആണ് പാറ്റേൺ സൃഷ്ടിച്ചത്. ഡിഡക്ഷൻ സിസ്റ്റങ്ങൾ ഉപയോഗിച്ച് അത് പരിശോധിച്ചു.ഒരു വ്യക്തിയെ തിരിച്ചറിയുന്നതിൽ എഐയ്ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് പരിശോധിക്കുന്നു. സിസ്റ്റം വ്യക്തിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നതുവരെ പാറ്റേൺ മാറ്റുകയും വീണ്ടും പരിശോധിക്കുകയും ചെയ്താണ് അന്തിമ പാറ്റേൺ വികസിപ്പിച്ചത്.

ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് എന്തിന്?

കമ്പ്യൂട്ടർ വിഷനെ തടസ്സപ്പെടുത്തുന്ന രീതിയിൽ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്ന അഡ്വേഴ്‌സേറിയൽ വസ്ത്രങ്ങളിലേക്കുള്ള വിശാലമായ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ പദ്ധതി. എന്നാൽ തന്റെ ഷർട്ടിന് എല്ലാ സിസിടിവി ക്യാമറകളെയും പരാജയപ്പെടുത്താൻ കഴിയുമെന്നോ തിരിച്ചറിയില്ലെന്ന് ഉറപ്പുനൽകാൻ കഴിയുമെന്നോ വൈകർട്ട് അവകാശപ്പെടുന്നില്ല. നിരീക്ഷണം ഒഴിവാക്കാനുള്ള സംവിധാനം വികസിപ്പിക്കുക എന്നതല്ല ഇതിന്റെ ലക്ഷ്യം. എഐ സാങ്കേതികവിദ്യയിലെ ബലഹീനത തുറന്നുകാട്ടുന്നതിനാണ് പ്രോജക്റ്റ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറയുന്നു.