ചന്ദ്രനു ചുറ്റുമുള്ള ചരിത്രപരമായ യാത്ര സുരക്ഷിതമായി പൂർത്തിയാക്കി ദിവസങ്ങൾക്കകം ചന്ദ്രോപരിതലത്തിൽ നടക്കുന്നതിനുള്ള പരിശീലനം ആരംഭിച്ച് ആർട്ടിമിസ് II സംഘം. കനേഡിയൻ ബഹിരാകാശ യാത്രികൻ ജെറമി ഹാൻസൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. ബഹിരാകാശ വസ്ത്രം ധരിച്ച് സംഘം പരിശീലനത്തിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. വരാനിരിക്കുന്ന ചന്ദ്രനിലേക്കുള്ള യാത്രയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനും ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരിശീലിക്കുക എന്നതാണ് ലക്ഷ്യം.

To advertise here,

ഉടൻ പരിശീലനം ആരംഭിക്കുന്നത് നല്ലതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ചന്ദ്രനിൽ, ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകർഷണം മാത്രമേയുള്ളൂ. നിലവിലെ പരിശീലനത്തിലൂടെ കുറഞ്ഞ ഗുരുത്വാകർഷണത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംഘത്തിന് മികച്ച ധാരണ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ബഹിരാകാശ വസ്ത്രം ധരിച്ച് ചന്ദ്രന്റെ പ്രതലത്തിൽ നടക്കാനും വളയാനും ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുമുള്ള പരിശീലനമാണ് നടത്തുന്നത്. ചന്ദ്രന്റെ പൊടി നിറഞ്ഞ ഉപരിതലത്തിന് സമാനമായി രൂപകൽപ്പന ചെയ്ത മണൽ നിറച്ച പാറകളുള്ള ഉപരിതലങ്ങളുള്ള പ്രത്യേക സംവിധാനങ്ങളിലാണ്് ഈ പരിശീലനം നടക്കുന്നത്. ബഹിരാകാശ സഞ്ചാരികൾ ഭാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ഓരോ ചലനവും പരീക്ഷിക്കുമ്പോൾ സാങ്കേതിക വിദഗ്ധർ ശ്രദ്ധാപൂർവ്വം അത് നിരീക്ഷിക്കുന്നു. മികച്ച പരിശീലനം നൽകുന്നതിലൂടെ സഞ്ചാരികൾക്ക് ശാസ്ത്രീയ ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുക എന്നതാണ് ലക്ഷ്യം.

ആർട്ടെമിസ് II ഒരു പരീക്ഷണ യാത്രയായിരുന്നു. ലാൻഡിങ് ഉണ്ടായിരുന്നില്ല. എന്നാൽ ലബഹിരാകാശ പേടകത്തിനും വമ്പൻ സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിനും ചന്ദ്രനിലേക്കുള്ള യാത്രയിൽ സഞ്ചാരികളെ സുരക്ഷിതരായി കൊണ്ടുപോകാൻ കഴിയുമെന്ന് അത് തെളിയിച്ചു. തുടർന്നുള്ള ആർട്ടെമിസ് ദൗത്യങ്ങൾ 50 വർഷത്തിലേറെയുള്ള ഇടവേളയ്ക്കുശേഷം ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ, ആദ്യത്തെ സ്ത്രീയും ചന്ദ്രനിൽ നടക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനും സംഘത്തിൽ ഉൾപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്.

അത്ഭുതകരമായ ഒരു ബഹിരാകാശ യാത്രയ്ക്കുശേഷം വിശ്രമിക്കാതെ അടുത്ത വലിയ മുന്നേറ്റത്തിനായുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ബഹിരാകാശ സഞ്ചാരികൾ.