ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഉള്ളടക്കങ്ങള്‍ക്ക് വലിയ രീതിയില്‍ ജനപ്രീതി ലഭിച്ചുകഴിഞ്ഞു. സ്വാഭാവികമായ ഭാഷതിരിച്ചറിയാനും അതിനനുസരിച്ച് മറുപടി നല്‍കാനും എഴുതാനും കഴിവുള്ള ഭാഷാമോഡലുകള്‍ പലപ്പോഴും ഭാഷയുടെ കാര്യത്തില്‍ മനുഷ്യന് മുന്നില്‍ നില്‍ക്കുന്ന സ്ഥിതിയുണ്ട്. പരീക്ഷ എഴുതാനും, പ്രസംഗിക്കാനും, എഴുത്തുകളിലെ തെറ്റുകള്‍ കണ്ടെത്താനും അത് മാറ്റി എഴുതാനുമെല്ലാം എഐക്ക് സാധിക്കും. 

To advertise here,

എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ നിലവിലുള്ള തൊഴിലുകള്‍ക്ക് വലിയ ഭീഷണിയാവുമെന്ന ആശങ്കയുണ്ട്. ജോലി കയ്യടക്കുക മാത്രമല്ല, മനുഷ്യരുടെ കഴിവുകളുടെ വിശ്വാസ്യത ഇല്ലാതാക്കാനും എഐ കാരണമായേക്കും. അതിനൊരു ഉദാഹരണമാണ് ഡാമിഷ ഇര്‍ഫാന്‍ എന്ന പാകിസ്താന്‍ യുവതിയുടെ അനുഭവം. 

കണ്ടന്റ് റൈറ്റിങ്, കോപ്പിറൈറ്റിങ് മേഖലയില്‍ ജോലി ചെയ്യുന്ന ഡാമിഷ ജോലിക്കായുള്ള അഭിമുഖത്തിനിടെ താന്‍ മുമ്പ് ചെയ്ത വര്‍ക്കുകള്‍ നല്‍കിയിരുന്നു. ഇത് പക്ഷെ യഥാര്‍ത്ഥ ഉള്ളടക്കമല്ലെന്നും എഐ നിര്‍മിതമാണെന്നും ഒരു എഐ ടൂള്‍ മുന്നറിയിപ്പ് നല്‍കിയതോടെ ആ ജോലി ലഭിച്ചില്ല. 

ഇതേ തുടര്‍ന്നാണ് ഡാമിഷ ലിങ്ക്ഡ് ഇനില്‍ പോസ്റ്റ് പങ്കുവെച്ചത്. എഐ ഡിറ്റക്ടറുകള്‍ കാരണം തനിക്ക് ജോലി നിഷേധിക്കപ്പെട്ടുവെന്ന് ഡാമിഷ പറയുന്നു. സ്വന്തം വര്‍ക്കുകള്‍ എഐ നിര്‍മിതമാണെന്ന് ഒരു എഐ ഡിറ്റക്ടര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജോലി നിഷേധിക്കപ്പെട്ടത്. 

യഥാര്‍ത്ഥ ഉള്ളടക്കമുണ്ടാക്കുന്നതിനായി ഞാന്‍ ആത്മാര്‍ത്ഥമായാണ് പ്രയത്‌നിച്ചത്. അതാണ് മനുഷ്യന്റെ യഥാര്‍ത്ഥ ക്രിയാത്മകതയും എഐ ജനറേറ്റഡ് ടെക്സ്റ്റും തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു തട്ടിപ്പ് എഐ ടൂള്‍ തള്ളിക്കളഞ്ഞത്. 

വികലമായൊരു സാങ്കേതിക വിദ്യയെ തുടര്‍ന്ന് നമ്മള്‍ക്ക് കഴിവുകള്‍ നഷ്ടപ്പെടുന്നുണ്ടോ എന്ന് ഡാമിഷ ചോദിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എങ്ങനെ ഇത്തരം ടൂളുകള്‍ ഉപയോഗിക്കണം എന്നത് നമ്മള്‍ പുനര്‍വിചിന്തനം ചെയ്യേണ്ട സമയമാണിത്. യഥാര്‍ത്ഥ ക്രിയേറ്റര്‍മാര്‍ക്ക് തടസമായി ഇത്തരം നവീന ആശയങ്ങള്‍ മാറാന്‍ അനുവദിക്കരുതെന്നും ഡാമിഷ പോസ്റ്റില്‍ പറഞ്ഞു. 

ഈ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ ക്രിയാത്മക രംഗങ്ങളിലെ എഐ സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 

സമാനമായ അനുഭവങ്ങളുള്ള പലരും ഡാമിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ക്രിയേറ്റര്‍മാരുടെ കഴിവുകള്‍ പരിശോധിക്കുന്നതിന് ഇത്തരം ടൂളുകളുടെ ഉപയോഗത്തെ ആശ്രയിക്കുന്നതിനെ മിക്കവരും വിമര്‍ശിക്കുന്നു.