ന്യൂഡൽഹി: ആഗസ്റ്റ് 6, 7 തീയതികളിൽ ഇന്ത്യൻ സമുദ്രത്തിൽ വൻതോതിലുള്ള യാത്രാ നിയന്ത്രണങ്ങൾ (NOTAM) ഇന്ത്യ ഏർപ്പെടുത്തിയതോടെ, രാജ്യം അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ICBM) അഗ്‌നി-6 (സൂര്യ) യുടെ പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്ന് ആരംഭിച്ച് ഇന്ത്യൻ സമുദ്രത്തിലേക്ക് ഏകദേശം 2,530 കിലോമീറ്റർ നീളുന്ന പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

To advertise here,

ഈ രണ്ട് ദിവസങ്ങളിൽ പ്രസ്തുത സമുദ്രപരിധിയിൽ കപ്പലുകൾക്കും ഈ മേഖലയിലൂടെ വിമാനങ്ങൾക്കും പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ പരീക്ഷണങ്ങളേക്കാൾ വലിയൊരു പ്രദേശം ഇതിനായി മാറ്റിവെച്ചത് ഇതൊരു സുപ്രധാന മിസൈൽ പരീക്ഷണമാണെന്ന നിഗമനത്തിലേക്ക് വിദഗ്ധരെ എത്തിക്കുന്നു.

10,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതെന്ന് പ്രതീക്ഷിക്കുന്ന അഗ്‌നി-6 സാങ്കേതികമായി സജ്ജമാണെന്ന് മുൻ ഡി.ആർ.ഡി.ഒ ചെയർമാൻ സമീർ വി. കാമത്ത് നേരത്തെ അറിയിച്ചിരുന്നു. അതും ഇപ്പോഴത്തെ തയ്യാറെടുപ്പുകളും ഈ മിസൈലിന്റെ പരീക്ഷണമെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. . ഒരേസമയം ഒന്നിലധികം ആണവ പോർമുനകൾ വിവിധ ലക്ഷ്യങ്ങളിലേക്ക് അയക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും ഇതിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സമുദ്ര മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഈ പരീക്ഷണം സഹായിക്കും. ഭൂഖണ്ഡാന്തര മിസൈൽ ശേഷി കൈവരിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും അംഗമാകും.

ഇന്ത്യയുടെ ഈ നീക്കത്തെ അയൽരാജ്യങ്ങളായ പാകിസ്താനും ചൈനയും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയുടെ ഈ കുതിച്ചുചാട്ടം മേഖലയിലെ ശാക്തിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതിരോധ നിരീക്ഷകർ കരുതുന്നു. അഗ്‌നി-6 പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ, പ്രാദേശിക പ്രതിരോധത്തിൽ നിന്ന് ആഗോളതലത്തിൽ ആണവാക്രമണ ശേഷിയുള്ള ഒരു വൻശക്തിയായി ഇന്ത്യ മാറും.