പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ ഫൈനലില്‍. വെള്ളിയാഴ്ച ഫിലിപ്പ് ചാട്രിയര്‍ കോര്‍ട്ടില്‍ നടന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്നറിന്റെ വിജയം. സ്‌കോര്‍: 6-4, 7-5, 7-6 (7-3). 24 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിനെതിരേ സിന്നറിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ടൈ ബ്രേക്കറിലാണ് സിന്നര്‍ മൂന്നാം സെറ്റ് സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയ്‌നിന്റെ കാര്‍ലോസ് അല്‍കാരസാണ് സിന്നറിന്റെ എതിരാളി.

To advertise here,

നേരത്തേ ആദ്യ സെമിയില്‍ ഇറ്റാലിയന്‍ താരം ലോറന്‍സോ മ്യുസറ്റി പരിക്കേറ്റ് പിന്മാറിയതോടെയാണ് നിലവിലെ ചാമ്പ്യനായ അല്‍കാരസ് വാക്കോവറിലൂടെ ഫൈനലിലെത്തിയത്. നാലാം സെറ്റ് മത്സരത്തിനിടെയായിരുന്നു മ്യുസറ്റിയുടെ പിന്മാറ്റം.

നേരത്തേ ജര്‍മനിയുടെ അലക്സാണ്ടര്‍ സവരേവിനെ കീഴടക്കി ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടന്നതിനു പിന്നാലെ 1968-ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം 38-കാരനായ ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. 38 വയസിനു മുകളില്‍ പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ്സ്ലാം സെമിഫൈനലില്‍ എത്തുന്ന അഞ്ചാമത്തെ താരം കൂടിയായിരുന്നു ജോക്കോ.