പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. ഒരുപക്ഷേ ഫ്രഞ്ച് ഓപ്പണിലെ തന്റെ അവസാനമത്സരമായിരിക്കും ഇതെന്ന് മത്സരശേഷം  ജോക്കോ പ്രതികരിച്ചു. ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോ 25-ാം ഗ്രാന്‍ഡ് സ്ലാമാണ് ലക്ഷ്യമിടുന്നത്.

To advertise here,

ഇതൊരുപക്ഷേ ഇവിടെ ഞാന്‍ കളിച്ച അവസാനമത്സരമായിരിക്കും. എനിക്കറിയില്ല. അതുകൊണ്ടായിരിക്കും ഞാന്‍ അല്‍പ്പം വൈകാരികമാകുന്നത്. ഇത് റോളണ്ട് ഗാരോസിലെ തന്റെ വിടവാങ്ങല്‍ മത്സരമായാല്‍പ്പോലും ഇവിടുത്തെ അന്തരീക്ഷവും ആളുകളില്‍ നിന്ന് തനിക്ക് ലഭിച്ച പ്രതികരണവും മികച്ചതായിരുന്നു.-ജോക്കോ പറഞ്ഞു.

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമിയില്‍ ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നറിനോടാണ് ജോക്കോവിച്ച് തോറ്റത്. വെള്ളിയാഴ്ച റോളങ് ഗാരോസില്‍
നടന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോൽവി. സ്‌കോര്‍: 6-4, 7-5, 7-6 (7-3). 24 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിനെതിരേ സിന്നറിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ടൈബ്രേക്കറിലാണ് സിന്നര്‍ മൂന്നാം സെറ്റ് സ്വന്തമാക്കിയത്.