ടോക്യോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഹൈജമ്പര്‍ എന്ന നേട്ടം സ്വന്തമാക്കി നാസിക്കുകാരന്‍ സര്‍വേഷ് കുഷാരെ. യോഗ്യതാ റൗണ്ടില്‍ 2.25 മീറ്ററാണ് സര്‍വേഷ് ചാടിയത്. സെപ്റ്റംബര്‍ പതിനാറിനാണ് ഫൈനല്‍.

To advertise here,

ആദ്യ ശ്രമത്തില്‍ 2.16 മീറ്ററാണ് മുപ്പതുകാരനായ സര്‍വേഷ് ചാടിയത്. രണ്ടാം ശ്രമത്തില്‍ 2.21 മീറ്ററും ചാടി.

ഫൈനലില്‍ എത്താനാവുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് സര്‍വേഷ് പറഞ്ഞു. 2.27 മീറ്ററാണ് സര്‍വേഷിന്റെ കരിയറിലെ മികച്ച ചാട്ടം. ഈ സീസണില്‍ 2.26 മീറ്റര്‍ ചാടിയിട്ടുണ്ട്. ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സർവേഷിന് പക്ഷേ, ഫൈനലിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. 2.15 മീറ്ററാണ് അന്ന് ചാടാനായത്.

2.30 മീറ്ററായിരുന്നു ഫൈനലിനുള്ള യോഗ്യതാമാര്‍ക്ക്. എന്നാല്‍, ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് ചാമ്പ്യനുമായ ന്യൂസീലന്‍ഡിന്റെ ഹാമിഷ് കേര്‍ ഉള്‍പ്പടെ ആരും ഈ ഉയരം താണ്ടിയില്ല. 2.25 മീറ്റാണ് ഹാമിഷും ചാടിയത്.

പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് നിരാശപ്പെടുത്തി. 29:13.33 സെക്കന്‍ഡില്‍ പതിനാറാമതായാണ് ഗുല്‍വീര്‍ ഫിനിഷ് ചെയ്തത്. ഗുല്‍വീറിന് ഇനി സെപ്റ്റംബര്‍ പത്തൊന്‍പതിന് അയ്യായിരം മീറ്ററിലും മത്സരമുണ്ട്.