രാജ്ഗിരി (ബിഹാര്‍): ഏഷ്യാകപ്പ് പുരുഷ ഹോക്കിയില്‍ കസാഖ്‌സ്താനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ. മത്സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ, പൂള്‍ എയിലെ മത്സരത്തില്‍ എതിരില്ലാത്ത 15 ഗോളുകള്‍ക്കാണ് കസാഖ്‌സ്താനെ തകര്‍ത്തത്. രാജ്ഗിരിയിലെ ബിഹാര്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി ഹോക്കി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. പതിയെത്തുടങ്ങിയ ഇന്ത്യ പിന്നീട് സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും ജയിച്ച് സൂപ്പര്‍ ഫോറിലേക്ക് ആധികാരികമായിത്തന്നെ മുന്നേറി. 

To advertise here,

ഇന്ത്യക്കായി അഭിഷേക് നാല് ഗോളുകളും സുഖ്ജീത് സിങ്, ജുഗ്രാജ് സിങ് എന്നിവര്‍ ഹാട്രിക്കും നേടി. അഭിഷേക് 5, 8, 20, 59 മിനിറ്റുകളില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ സുഖ്ജീത് 15, 32, 38 മിനിറ്റുകളിലും ഗോള്‍ നേടി. ജുഗ്രാജ് സിങ് 24, 37, 47 മിനിറ്റുകളിലും വലനിറച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (26), അമിത് രോഹിദാസ് (29), രാജിന്ദര്‍ സിങ് (32), സഞ്ജയ് സിങ് (54), ദില്‍പ്രീത് സിങ് (55) എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ കണ്ടെത്തി. 

പൂള്‍ എ യില്‍ ഒന്നാംസ്ഥാനക്കാരായി മുന്നേറിയ ഇന്ത്യ, രണ്ടാം ക്വാര്‍ട്ടറില്‍ നാലുതവണയാണ് വല ചലിപ്പിച്ചത്. രണ്ടാംക്വാര്‍ട്ടര്‍ തുടങ്ങി അഭിഷേക് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ കസാഖ്‌സ്താനെതിരേ 7-0ന് മുന്നിലായിരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കിനി കൊറിയയ്‌ക്കെതിരെയാണ് മത്സരം.