ഹാങ്ചൗ: ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി. ചാമ്പ്യന്മാര്‍ എന്ന നിലയില്‍ ചൈനയ്ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിച്ചു.

To advertise here,

കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ വല ചലിപ്പിച്ച് ലീഡ് നേടിയശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. നവനീത് കൗര്‍ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാല്‍, ഇതിനുശേഷം തിരിച്ചുവന്ന ചൈന തുടര്‍ച്ചയായി നാല് ഗോളുകള്‍ വര്‍ഷിച്ചാണ് മൂന്നാം കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒരോ ഗോളുകള്‍ വീതം നേടി തുല്ല്യനിലയിലായിരുന്നു.

തുടര്‍ച്ചയായി മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ നഷ്ടമായശേഷം ഇരുപത്തിയൊന്നാം മിനിറ്റിലായിരുന്നു ചൈനയുടെ ആദ്യ ഗോള്‍. ഷിസിയ ഔവിലൂടെയാണ് ചൈന തുല്ല്യത നേടിയത്. പിന്നീട് 41-ാം മിനിറ്റില്‍ ഹോങ് ലീ അവരെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റിനുശേഷം മെയ്‌രോങ് സൗ മൂന്നാം ഗോളും 53-ാം മിനിറ്റില്‍ ജിയാഖി ഷോങ് നാലാം ഗോളും വലയിലാക്കി.

നിലയിലെ മൂന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. കഴിഞ്ഞ തവണ ചൈന നാലാമതായിരുന്നു. 1989ലും 2009ലുമാണ് അവര്‍ ഇതിന് മുന്‍പ് കിരീടം നേടിയത്. ഇതില്‍ 2009ല്‍ ഫൈനലില്‍ ഇന്ത്യയായിരുന്നു എതിരാളി. ഇന്ത്യ രണ്ടു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2004ലും 2017ലും. 2017ല്‍ ജപ്പാനിലെ കാകാമിഗാഹാരയില്‍ നടന്ന ഫൈനലില്‍ ചൈനയെയാണ് തോല്‍പിച്ചത്.