ഫിലാഡെല്‍ഫിയ: യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി മുന്‍ ജേതാവ് ഡാനി മെദ്‌വദേവ്. ഫ്രഞ്ച് താരം ബെഞ്ചമിന്‍ ബോണ്‍സിയോടാണ് തോല്‍വിയേറ്റുവാങ്ങിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് മുന്‍ ചാമ്പ്യന്റെ പരാജയം. മത്സരശേഷം രോഷം അടക്കാനാവാതെ റാക്കറ്റ് അടിച്ചുപൊട്ടിച്ചാണ് താരം കളംവിട്ടത്.

To advertise here,

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബോണ്‍സി മുന്നേറുന്ന കാഴ്ചയാണ് ഹാര്‍ഡ്‌കോര്‍ട്ടില്‍ കണ്ടത്. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 7-5 നും ബോണ്‍സി സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റിലാകട്ടെ അവിശ്വസനീയമായി മെദ്‌വദേവ്    തിരിച്ചുവന്നു. മാച്ച് പോയന്റ് അതിജീവിച്ച താരം ടൈബ്രേക്കറില്‍ സെറ്റ് നേടി. നാലാം സെറ്റില്‍ ഒറ്റ ഗെയിമും വിട്ടുകൊടുക്കാതെ മുന്‍ ചാമ്പ്യന്റെ തേരോട്ടമായിരുന്നു. എന്നാല്‍ അനസാനസെറ്റില്‍ കാലിടറി. 6-4 ന് ബോണ്‍സി സെറ്റും മത്സരവും സ്വന്തമാക്കി. 

തോറ്റതിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു മെദ്‌വദേവ്. രോഷം അടക്കാനാവാതെ വന്ന താരം റാക്കറ്റ് തുടര്‍ച്ചയായി അടിച്ച് പൊട്ടിച്ചു. ഏകദേശം 40 സെക്കന്‍ഡുകളോളം താരം റാക്കറ്റ് അടിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

അതേസമയം മത്സരത്തിനിടയിലും നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മൂന്നാം സെറ്റില്‍ ബോണ്‍സി മാച്ച് പോയന്റില്‍ നില്‍ക്കുന്ന സമയത്തായിരുന്നു സംഭവം. ബോണ്‍ ആദ്യം ചെയ്ത സര്‍വ് ഫാള്‍ട്ടായിരുന്നു. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ പ്ലേയിങ് ഏരിയയില്‍ കടന്നുവന്നതിനാല്‍ റീസര്‍വ് ചെയ്യാന്‍ അമ്പയര്‍ ആവശ്യപ്പെട്ടു. ഇത് മെദ്‌വദേവിനെ ചൊടിപ്പിച്ചു. അമ്പയറോട് കയര്‍ത്തതിനാല്‍ മത്സരം പത്ത് മിനിറ്റോളം തടസ്സപ്പെട്ടു. ജീവിതത്തില്‍ ഇങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ലെന്നാണ് മത്സരശേഷം ബോണ്‍സി പറഞ്ഞത്.