ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ആദ്യ സെറ്റ് നേടിയതിന് ശേഷമാണ് ബെലറൂസ് താരം ആര്യാന സെബലേങ്ക തോല്‍വി ഏറ്റുവാങ്ങിയത്‌. കിരീടം പ്രതീക്ഷിച്ചിരുന്നെങ്കിലും കൊകൊ ഗാഫ് ശക്തമായി തിരിച്ചുവന്നതോടെ സെബലേങ്കയ്ക്ക് മറുപടിയുണ്ടായില്ല. തോല്‍വിക്ക് പിന്നാലെ താരത്തിന് കരച്ചിലടക്കാനുമായില്ല. ട്രോഫി സമ്മാനിച്ചതിന് ശേഷം സംസാരിക്കാന്‍ പോലും സെബലേങ്ക ബുദ്ധിമുട്ടി. 

To advertise here,

മത്സരഫലം ഉള്‍ക്കൊള്ളാനും നിരാശ മറികടക്കാനും കുറച്ചുസമയം വേണമെന്ന് സെബലേങ്ക പ്രതികരിച്ചു. ഒരു യാത്ര പോകുകയാണെന്നും നീന്തലില്‍ ഏര്‍പ്പെട്ടും ടെക്വില കഴിച്ചും വേദനയും നിരാശയും വേദന മറികടക്കാന്‍ ശ്രമിക്കമെന്നും താരം പറഞ്ഞു. 

ഞാൻ മിക്കൊണാസിലേക്ക് ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, ഒപ്പം മദ്യവും. ഇത് മറക്കാൻ എനിക്ക് കുറച്ചുദിവസങ്ങൾ വേണം. - മത്സരശേഷം സബലേങ്ക റിപ്പോർട്ടർമാരോട് പറഞ്ഞു.

'എല്ലാവർക്കും മനസ്സിലായി കാണുമെന്ന് കരുതുന്നു. ഞാൻ ഇപ്പോൾ വളരെ മര്യാദയോടെ സംസാരിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഇന്ന് കോർട്ടിൽ സംഭവിച്ചതിനെ വിവരിക്കാൻ കഴിയുന്ന മറ്റ് വാക്കുകളൊന്നും ഇല്ല. ടെക്വില, ഗമ്മി ബിയറുകൾ, നീന്തൽ... കുറച്ച് ദിവസം ഒരു ടൂറിസ്റ്റിനെ പോലെ കഴിയണം.'- സബലേങ്ക കൂട്ടിച്ചേർത്തു.

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിൽ യുഎസ് താരം കൊകൊ ഗാഫാണ് ആര്യാന സബലേങ്കയെ പരാജയപ്പെടുത്തിയത്.  ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന കൊകൊ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് റോളണ്ട് ഗാരോസില്‍ നടന്നത്. വിട്ടുകൊടുക്കാതെ താരങ്ങള്‍ പോരാടിയപ്പോള്‍ ടൈബ്രേക്കറില്‍ ആര്യാന സെബലങ്ക സെറ്റ് സ്വന്തമാക്കി. 7-6(7-5). എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളും കൊകൊ ഗാഫ് നേടി. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-4 എന്ന സ്‌കോറിനുമാണ് സ്വന്തമാക്കിയത്.