ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന  സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹ. അവര്‍ ഭീഷണിയായി കാണുമ്പോള്‍ തങ്ങള്‍ ഹൃദയമിടിപ്പായാണ് കാണുന്നതെന്നും തെരുവുനായകൾക്കായി ശബ്ദ​മുയർത്തൂവെന്നും റിതിക അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിതികയുടെ പ്രതികരണം.

To advertise here,

ഡല്‍ഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും തെരുവുനായകളെയെല്ലാം പിടികൂടി ദൂരേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി പറയുന്നത്. സൂര്യപ്രകാശമില്ല, സ്വാതന്ത്ര്യമില്ല. അവയെ പരിചരിക്കുന്നത് അപരിചിതരായിരിക്കും. അവ വെറും തെരുവുനായകളല്ല. നിങ്ങളുടെ ചായക്കടയ്ക്ക് പുറത്ത് ഒരു ബിസ്‌കറ്റിന് വേണ്ടി കാത്തുനില്‍ക്കുന്നവരാണ്. രാത്രിയിലെ കാവല്‍ക്കാരാണ്. - റിതിക കുറിച്ചു.

ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെമുഴുവനായി കൂട്ടിലടക്കുന്നത് അതിനുള്ള പരിഹാരമല്ലെന്ന് റിതിക കുറിച്ചു. വന്ധ്യംകരിക്കാനുള്ള പദ്ധതികള്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍ തുടങ്ങിയവയാണ് ഇതിനുള്ള പരിഹാരനടപടികള്‍. അല്ലാതെ കൂട്ടിലടക്കുന്നതല്ല. ശബ്ദമില്ലാത്തവരെ സംരക്ഷിക്കാന്‍ സാധിക്കാത്ത സമൂഹം ആത്മാവ് നഷ്ടപ്പെടുന്ന സമൂഹമാണ്. ഇന്ന് നായകളാണ്. നാളെ ആരാകും ?. റിതിക ചോദിച്ചു. 

രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് കോടതി നിർദേശം നൽകിയത്. രാജ്യതലസ്ഥാനത്തെ തെരുവുനായകളെ പാർപ്പിക്കാൻ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങൾ തുടങ്ങണം. മൃഗസ്നേഹികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാൽ കർശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനൽകി.

പേവിഷബാധയേറ്റ കുട്ടികൾക്ക് ജീവൻ തിരിച്ചുനൽകാൻ ഈ മൃഗസ്നേഹികൾക്കും സന്നദ്ധപ്രവർത്തകർക്കും സാധിക്കുമോ? കുറച്ചുപേർ തങ്ങൾ മൃഗസ്നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരിൽമാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. ഡൽഹിയിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാർത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.