ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ ജാവലിന്‍ താരം ശിവ്പാല്‍ സിങ്. ഇത് രണ്ടാം തവണയാണ് ശിവ്പാല്‍ സിങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുന്നത്. മൂത്രം പരിശോധിച്ചപ്പോള്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇന്ത്യക്കായി ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിച്ചിട്ടുള്ള താരമാണ് ശിവ്പാല്‍. 

To advertise here,

പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡ താരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എട്ടുവര്‍ഷം വരെ താരത്തിന് വിലക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെയും(നാഡ) ലോക ഉത്തിേജക വിരുദ്ധ സമിതിയുടെയും(വാഡ) ചട്ടപ്രകാരം രണ്ടുതവണ ഉത്തേജകമരുന്ന പരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ പരമാവധി എട്ടുവര്‍ഷം വരെ താരത്തെ വിലക്കാം. അങ്ങനെ വിലക്കിയാല്‍ 29-കാരനായ താരത്തിന്റെ കരിയറിനും അവസാനമാകും.

2019 ല്‍ ദോഹയിലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുള്ള താരമാണ് ശിവ്പാല്‍ സിങ്. 2021 ല്‍ താരം ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുകയും ചെയ്തു. നാഡ നാലുവര്‍ഷത്തേക്ക് വിലക്കിയെങ്കിലും പിന്നീട് ഒരുവര്‍ഷമായി വിലക്ക് കുറച്ചു. 2023 ലാണ് പിന്നീട് മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നത്.