മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ സങ്കടത്തില്‍ ഇന്ത്യയുടെ യുവതാരം ഷെഫാലി വര്‍മ കരയുന്നത് കണ്ട് ഹൃദയം തകര്‍ന്നെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. കരിയറിലെ ആദ്യ ഐസിസി ടൂര്‍ണമെന്റില്‍ ഇത്രയും മനോഹരമായ പ്രകടനം പുറത്തെടുത്ത പതിനാറുകാരിയായ ഷെഫാലി നാളെയുടെ വാഗദാനമാണെന്നും ഈ പ്രകടനത്തില്‍ എന്നും ഷെഫാലിക്ക് അഭിമാനിക്കാമെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. ഐ.സി.സിക്കുവേണ്ടി എഴുതുന്ന കോളത്തിലായിരുന്നു ബ്രെറ്റ് ലീയുടെ പ്രതികരണം.

To advertise here,

'ഈ അനുഭവത്തില്‍നിന്ന് കുറേയേറെ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ഷെഫാലിക്കാകും. അതിന്റെ കരുത്തില്‍ ശക്തമായി തിരിച്ചുവരികയും ചെയ്യും. ജീവിതത്തില്‍ ഇത്തരം നിമിഷങ്ങള്‍ക്ക് ക്രിയാത്മകമായ രീതിയില്‍ നിങ്ങളെ സ്വാധീനിക്കാനാകും. അടുത്ത തവണ വരുമ്പോള്‍ ഓസീസിനെതിരേ ഷെഫാലി കൂറ്റന്‍ സ്‌കോര്‍ നേടിയാലും വിസ്മയിക്കാനില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ രാത്രി നിരാശജനകമായിരുന്നു. ഇത് ഒന്നിന്റേയും അവസനമാല്ല, ആരംഭമാണ്.' ബ്രെറ്റ് ലീ കുറിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 32.60 ശരാശരിയില്‍ 158.25 സ്‌ട്രൈക്ക് റേറ്റില്‍ ഷെഫാലി അടിച്ചെടുത്തത് 163 റണ്‍സാണ്. എന്നാല്‍ ഫൈനലില്‍ ഷെഫാലി പതറിപ്പോയി. 185 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ഓപ്പണറുടെ റോളിലെത്തിയ ഷെഫാലി മൂന്നു പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

Content Highlights: Brett Lee said he found it difficult to watch Shafali Verma in tears