ചതുരംഗക്കളത്തിലെ പോരാട്ടം ലോകയുദ്ധത്തിന്റെ പ്രതീതിയുയര്‍ത്തിയെന്നതാണ് കഴിഞ്ഞദിവസം വിടപറഞ്ഞ ബോറിസ് സ്പാസ്‌കിയും ബോബി ഫിഷറും തമ്മില്‍ 1972-ല്‍നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ സവിശേഷത. ലോകാധിപത്യത്തിനായി അമേരിക്കന്‍ ചേരിയും സോവിയറ്റ് യൂണിയന്‍ ചേരിയും തമ്മില്‍നടക്കുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലം ഐസ്ലന്‍ഡ് തലസ്ഥാനമായ റെയ്കവിക്കില്‍നടന്ന പോരാട്ടത്തിന് ആവശ്യത്തിലധികം എരിവും പുളിയും പകര്‍ന്നു.

To advertise here,

ലോകചെസില്‍ സോവിയറ്റ് ആധിപത്യം കൊടുകുത്തിവാണ സമയത്താണ് ചാലഞ്ചറായ അമേരിക്കയുടെ ബോബി ഫിഷര്‍ നിലവിലെ ചാമ്പ്യനായ സ്പാസ്‌കിയെ നേരിട്ടത്. ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട മത്സരത്തിന് ലോകമെമ്പാടും കാണികളുണ്ടായി. 24 വര്‍ഷത്തെ സോവിയറ്റ് കുത്തക തകര്‍ത്ത് 12.5-8.5 സ്‌കോറില്‍ സ്പാസ്‌കിയെ കീഴടക്കി ഫിഷര്‍ ജേതാവായപ്പോള്‍ പുതിയൊരു ചരിത്രം രചിക്കപ്പെട്ടു.

രണ്ടുതാരങ്ങളും വന്‍രാഷ്ട്രീയസമ്മര്‍ദമാണ് നേരിട്ടിരുന്നത്. ഫിഷറിനോടേറ്റ തോല്‍വി വലിയ ആശ്വാസമായാണ് അനുഭവപ്പെട്ടതെന്ന് സ്പാസ്‌കി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ലോകചാമ്പ്യനായി ജീവിക്കുമ്പോഴുള്ള സമ്മര്‍ദമാണ് സ്പാസ്‌കി ചൂണ്ടിക്കാട്ടിയത്. ലോകചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്കുശേഷം തണുത്തസ്വീകരണമാണ് നാട്ടില്‍ സ്പാസ്‌കിക്ക് ലഭിച്ചത്. വിദേശത്ത് മത്സരങ്ങള്‍ക്കുപോവാനുള്ള അനുമതിപോലും നിഷേധിക്കപ്പെട്ടു. സാമ്പത്തികസഹായങ്ങള്‍ റദ്ദാക്കി. ഒടുവില്‍ 1975-ല്‍ സ്പാസ്‌കി ഫ്രാന്‍സിലേക്ക് കുടിയേറി. 1978-ല്‍ ഫ്രഞ്ച് പൗരനായി. 2010-ല്‍ പക്ഷാഘാതം പിടിപെട്ടതോടെ ആരോഗ്യനില മോശമായി. 2013-ല്‍ മോസ്‌കോയില്‍ മടങ്ങിയത്തിയ സ്പാസ്‌കിയുടെ മരണവും സ്വന്തം നാട്ടില്‍ത്തന്നെയായി.