ഗുമി (ദക്ഷിണ കൊറിയ): 26-ാമത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ വനിതാ ഹര്‍ഡില്‍സ് താരം ജ്യോതി യാരാജിക്കും സ്റ്റീപ്പിള്‍ചേസിലെ ദേശീയ റെക്കോഡുകാരന്‍ അവിനാഷ് സാബ്ലെയ്ക്കും സ്വര്‍ണം.

To advertise here,

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 12.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതി, ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജ്യോതിയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ മെഡലാണിത്. 1998-ല്‍ കാസാഖ്സ്ഥാന്റെ ഓള്‍ഗ ഷിഷിഗിനയും 2011-ല്‍ ചൈനയുടെ സണ്‍ യാവെയും കുറിച്ച 13.04 സെക്കന്‍ഡിന്റെ റെക്കോഡാണ് ജ്യോതി തിരുത്തിയെഴുതിയത്.

എട്ടു മിനിറ്റ് 20.92 സെക്കന്‍ഡിലായിരുന്നു സാബ്ലെയുടെ ഫിനിഷ്. 2019-ല്‍ വെള്ളി നേടിയ ശേഷം ചാമ്പ്യന്‍ഷിപ്പില്‍ സാബ്ലെയുടെ രണ്ടാമത്തെ മെഡല്‍ നേട്ടം കൂടിയാണിത്. എങ്കിലും എട്ടു മിനിറ്റ് 09.91 സെക്കന്‍ഡ് എന്ന തന്റെ ദേശീയ റെക്കോഡിന് അടുത്തെങ്ങും എത്താന്‍ സാബ്ലെയ്ക്കായില്ല. 36 വര്‍ഷത്തിനിടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്റ്റീപ്പിള്‍ചേസില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം കൂടിയാണ് സാബ്ലെ. 1989-ല്‍ ദിന റാമാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്കായി അവസാനം സ്വര്‍ണ മെഡല്‍ നേടിയത്.