മഡ്രിഡ്: സ്പാനിഷ് ലീഗില്‍ ജയത്തോടെ തുടങ്ങി ബാഴ്‌സലോണ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മല്ലോര്‍ക്കയെയാണ് കറ്റാലന്‍ വമ്പന്മാര്‍ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ ജയം. 

To advertise here,

മത്സരം ആരംഭിച്ച് ഏഴാം മിനിറ്റില്‍ തന്നെ ബാഴ്‌സ മുന്നിലെത്തി. യുവതാരം ലമീന്‍ യമാലിന്റെ അസിസ്റ്റില്‍ റാഫീന്യയാണ് ലക്ഷ്യം കണ്ടത്. 23-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. പിന്നീട് മല്ലോര്‍ക്കയുടെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ടീം അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. 

ആദ്യ പകുതിയില്‍ രണ്ടുഗോളുകള്‍ക്ക് ബാഴ്‌സ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ബാഴ്‌സലോണയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാന്‍ മല്ലോര്‍ക്ക ബുദ്ധിമുട്ടി. ഇഞ്ചുറി ടൈമില്‍ യമാലും വലകുലുക്കിയതോടെ ഹാന്‍സി ഫ്‌ളിക്കും സംഘവും ജയത്തോടെ മടങ്ങി.