ഫ്‌ളോറിഡ: ക്ലബ്ബ് ലോകകപ്പില്‍ ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഫെഡറിക്കോ വാല്‍വെര്‍ദെ പാഴാക്കിയ മത്സരത്തില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിനോട് സമനിലയില്‍ കുരുങ്ങി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. ഇരു ടീമും ഓരോ ഗോള്‍വീതം നേടി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയില്ലാതെ ഇറങ്ങിയ റയലിന് കാര്യമായ മുന്നേറ്റങ്ങളും സാധ്യമായില്ല. 

To advertise here,

34-ാം മിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ നിന്ന് ഗോണ്‍സാലോ ഗാര്‍സിയയാണ് റയലിനെ മുന്നിലെത്തിച്ചത്. പിന്നാലെ 41-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൂബന്‍ നെവെസ് അല്‍ ഹിലാലിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമിനും ഗോളടിക്കാനായില്ല. മത്സരം ഇന്‍ജുറി ടൈമിലേക്കു കടന്നതിനു പിന്നാലെയാണ് റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്. എന്നാല്‍ വാല്‍വെര്‍ദെയുടെ ഷോട്ട് അല്‍ ഹിലാല്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോ തടഞ്ഞിട്ടു. 

മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ്, യുഎഇ ക്ലബ്ബ് അല്‍ ഐന്‍ എഫ്‌സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രഞ്ച് താരം കോലോ മുവാനിയും പോര്‍ച്ചുഗീസ് താരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ കെനാന്‍ യില്‍ഡിസും സ്‌കോര്‍ ചെയ്തു.