യേരവന്‍ (അര്‍മേനിയ): ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയതിനു പിന്നാലെ പോര്‍ച്ചുഗലിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍മേനിയക്കെതിരേ 40-കാരനായ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. 

To advertise here,

21, 46 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഇതില്‍ 46-ാം മിനിറ്റിലെ ഗോള്‍ 25 മീറ്റര്‍ അകലെ നിന്നുള്ള ഒരു ലോങ് റേഞ്ചറിലൂടെയായിരുന്നു. ജവോ ഫെലിക്‌സും ഇരട്ട ഗോളുകള്‍ (10, 61) നേടി. ജാവോ കാന്‍സെലോയാണ് ഗോള്‍ നേടിയ മറ്റൊരു താരം. 

ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍നേട്ടം റൊണാള്‍ഡോ 140 ആയി ഉയര്‍ത്തി. മാത്രമല്ല ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മെസ്സിയെ മറികടന്ന് റൊണാള്‍ഡോ രണ്ടാം സ്ഥാനത്തെത്തി. 72 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളായിരുന്നു മെസ്സിയുടെ സമ്പാദ്യം. റൊണാള്‍ഡോയ്ക്ക് 48 മത്സരങ്ങളില്‍ നിന്നായി 38 ഗോളുകളായി. 47 മത്സരങ്ങളില്‍നിന്ന് 39 ഗോളുകള്‍ നേടിയ ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസാണ് പട്ടികയില്‍ ഒന്നാമത്.