സാന്റോസ്: ബ്രസീലിയന്‍ സീരി എ മത്സരത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് സൂപ്പര്‍താരം നെയ്മര്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വാസ്‌കോ ഡ ഗാമയാണ് സാന്റോസിനെ തകര്‍ത്തെറിഞ്ഞത്. എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് സാന്റോസിന്റെ തോല്‍വി. തോല്‍വിക്ക് പിന്നാലെ പരിശീലകനെ ടീം പുറത്താക്കി. 

To advertise here,

മത്സരത്തിന്റെ 18-ാം മിനിറ്റിലാണ് വാസ്‌കോ ഡ ഗാമ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ലൂക്കാസ് പിറ്റണാണ് വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഈ ഗോളിന്റെ ബലത്തില്‍ മാത്രമാണ് ടീം മുന്നിട്ടുനിന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. 52-ാം മിനിറ്റില്‍ ഡേവിഡ് കൊറിയ ലീഡുയര്‍ത്തി. ഫിലിപ് കുട്ടീന്യോയുടെ ഡബിളും റയാന്‍, ഡാനിലോ നെവസ് എന്നീതാരങ്ങളും വലകുലുക്കിയതോടെ സാന്റോസിന്റെ പതനം പൂര്‍ണമായി. 

പരാജയത്തിന് പിന്നാലെ മൈതാനത്ത് നെയ്മര്‍ പൊട്ടിക്കരഞ്ഞു. സഹതാരങ്ങളും മറ്റുസ്റ്റാഫുകളും ചേര്‍ന്നാണ് താരത്തെ ആശ്വസിപ്പിച്ചത്. ഇത് നാണക്കേടാണ്. ഞങ്ങളുടെ പ്രകടനത്തിൽ ഞാൻ പൂർണ്ണമായും നിരാശനാണ്. ആരാധകർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ അത് അക്രമത്തിന്റെ വഴിയിലാകരുത്. -   മത്സരശേഷം നെയ്മർ പറഞ്ഞു.

എൻ്റെ ജീവിതത്തിൽ ഞാനിത് അനുഭവിച്ചിട്ടില്ല. നിർഭാഗ്യവശാൽ, അത് സംഭവിച്ചു. ദേഷ്യം കൊണ്ടും മറ്റെല്ലാം കൊണ്ടാണ് താൻ കരഞ്ഞതെന്നും നെയ്മർ കൂട്ടിച്ചേർത്തു.