ലണ്ടന്‍: 2022 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത നെതര്‍ലന്‍ഡ്‌സിന്റെ യുവതാരം കോഡി ഗാക്‌പോയെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. പി.എസ്.വി ഐന്തോവനില്‍ നിന്നാണ് മുന്നേറ്റതാരം ലിവര്‍പൂളിലെത്തുന്നത്. 

To advertise here,

50 മില്യണ്‍ യൂറോ (ഏകദേശം 440 കോടി രൂപ) മുടക്കിയാണ് ലിവര്‍പൂള്‍ ഗാക്‌പോയെ റാഞ്ചിയത്. ഗാക്‌പോയെ സ്വന്തമാക്കാന്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും മുന്നിലുണ്ടായിരുന്നു. പി.എസ്.വിയ്ക്ക് ലഭിക്കുന്ന റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയാണിതെന്ന് ഡയറക്ടര്‍ മാഴ്‌സല്‍ ബ്രാന്‍ഡ്‌സ് അറിയിച്ചു. 

23 കാരനായ ഗാക്‌പോ ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനായി മൂന്ന് ഗോളുകള്‍ നേടിയിരുന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് തോറ്റാണ് നെതര്‍ലന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. 

പി.എസ്.വിയ്ക്ക് വേണ്ടി 106 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഗാക്‌പോ 36 ഗോളുകള്‍ നേടിയിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിനായി 14 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും നേടി. പി.എസ്.വി വളര്‍ത്തിയെടുത്ത താരമാണ് ഗാക്‌പോ. ലൂയിസ് ഡയസ്സിനും ഡാര്‍വിന്‍ ന്യൂനസ്സിനും ശേഷം ലിവര്‍പൂള്‍ തട്ടകത്തിലെത്തിക്കുന്ന പ്രധാന താരമാണ് ഗാക്‌പോ.