കോഴിക്കോട്: പരിശീലകർ വാഴാത്ത ക്ലബ്ബെന്ന അപഖ്യാതിയുണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന്. ഇന്ത്യൻ സൂപ്പർ ലീഗിലെ 12 സീസണുകളിലായി എട്ട് സ്ഥിരം പരിശീലകരെ പരീക്ഷിച്ച ക്ലബ്ബിൽ ഒരേയൊരാൾ മാത്രമാണ് തുടരെ ഒന്നിലധികം സീസണിൽ ടീമിനെ പരിശീലിപ്പിച്ചത്. ആറു പരിശീലകർ സീസൺ തീരുംമുൻപേ പുറത്താക്കപ്പെട്ടു. തുടരെ രണ്ട് സീസണുകളിലായി രണ്ടു പരിശീലകർവീതം പുറത്താക്കപ്പെടുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനം ഹോട് സീറ്റായി മാറുകയാണ്.

To advertise here,

ഐ.എസ്.എലിൽ ആറ് കളികളിൽമാത്രമാണ് ഡേവിഡ് കറ്റാല ടീമിനെ പരിശീലിപ്പിച്ചത്. ലീഗിൽ ഒറ്റ മത്സരംപോലും ജയിക്കാനാകാതെ ടീം വിടേണ്ടിവന്ന ആദ്യ കോച്ചെന്ന നാണക്കേടും കറ്റാലയുടെ പേരിലായി. കഴിഞ്ഞ സീസണിൽ മൈക്കൽ സ്റ്റാറേയും സീസൺ പൂർത്തിയാക്കുംമുൻപ്‌ പുറത്താക്കപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിൽ ഡേവിഡ് ജെയിംസ്, പീറ്റർ ടെയ്‌ലർ, സ്റ്റീവ് കോപ്പൽ, റെനെ മ്യൂലെൻസ്റ്റീൻ, എൽക്കോ ഷട്ടോരി, കിബു വികുന, ഇവാൻ വുകോമാനോവിച്ച്, മികേൽ സ്റ്റാറെ, ഡേവിഡ് കറ്റാല എന്നിവരാണ് സ്ഥിരം പരിശീലകരായി എത്തിയത്. ഇതിൽ വുകോമാനോവിച്ചാണ് തുടർച്ചയായി ഒരു സീസണിലേറെക്കാലം പരിശീലിപ്പിച്ചത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ മൂന്ന് സീസണിൽ ടീമിനെ പരിശീലിപ്പിച്ചു. ക്ലബ്ബ് ചരിത്രത്തിലെ മികച്ച പരിശീലകനും വുകോമാനോവിച്ചാണ്. ഡേവിഡ് ജെയിംസ്‌ രണ്ടു സീസണിൽ പരിശീലകനായി. ഇതിൽ ആദ്യ സീസൺ പൂർത്തിയാക്കിയെങ്കിൽ രണ്ടാംവരവിൽ പുറത്താക്കപ്പെടുകയായിരുന്നു. ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കോപ്പൽ, ഡച്ച് പരിശീലകൻ എൽകോ ഷട്ടോരി എന്നിവരാണ് സീസൺ മുഴുവൻ ടീമിനൊപ്പം പ്രവർത്തിച്ചത്. മറ്റെല്ലാവരും സീസൺ അവസാനിക്കുംമുൻപ്‌ പുറത്താക്കപ്പെട്ടു. ആറു താത്‌കാലിക പരിശീലകർ ഇക്കാലയളവിൽ ടീമിനുണ്ടായി.

ഡേവിഡ് ജെയിംസ്, കോപ്പൽ, ഇവാൻ എന്നിവരുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ചു. അഞ്ച് മത്സരങ്ങളിൽമാത്രം ടീമിനെ പരിശീലിപ്പിച്ച പീറ്റർ ടെയ്‌ലറാണ് ഏറ്റവും വേഗത്തിൽ പുറത്താക്കപ്പെട്ടത്. അന്ന് ഒരു ജയവും സമനിലയും ടെയ്‌ലറുടെ അക്കൗണ്ടിലുണ്ടായിരുന്നു.

ഇവാൻ വുകോമാനോവിച്ച് മൂന്നു സീസണുകളിലായി 76 മത്സരങ്ങളിൽ ടീമിനെ ഇറക്കി. 33 ജയവും 14 സമനിലയും 29 തോൽവിയുമാണ് അക്കൗണ്ടിലുള്ളത്. ഡേവിഡ് ജെയിംസ് രണ്ട് ഘട്ടങ്ങളിലായി 41 മത്സരങ്ങളിൽ പരിശീലിപ്പിച്ചു.

12 ജയവും നേടാനായി. സ്റ്റീവ് കോപ്പിലിനുകീഴിൽ 17 കളികളിൽ ഏഴു ജയവും നാലു സമനിലയും ആറു തോൽവിയുമുണ്ട്. ഷട്ടോരിക്കു കീഴിൽ 18 കളികളിൽ നാലു ജയവും ഏഴുവീതം സമനിലയും തോൽവിയുമുണ്ടായി. 16 കളികളിലാണ് സ്റ്റാറെ ടീമിനെ ഇറക്കിയത്. അഞ്ചു ജയവും മൂന്നു സമനിലയും എട്ടു തോൽവിയും അക്കൗണ്ടിലുണ്ട്. ടെയ്‌ലർ ആറു കളിയിലും മ്യൂലെൻസ്റ്റീൻ ഏഴു കളിയിലും കിബു 18 കളിയിലും പരിശീലിപ്പിച്ചു. ടെറി ഫെലാൻ, നെലോ വിൻഗാഡ, ഇഷ്‌ഫാഖ് അഹമ്മദ്, ഫ്രാങ്ക് ഡോവൻ, ടി.ജി. പുരുഷോത്തമൻ എന്നിവർ താത്‌കാലിക ചുമതല വഹിച്ചു.