മിലാൻ: പരിശീലകൻ മൗറീഷ്യോ സാരിയെ പുറത്താക്കി ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ്. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ യുവന്റസ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബിന്റെ നീക്കം.

To advertise here,

കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ മത്സരത്തിൽ ലിയോണിനോട് 2-1ന് വിജയിച്ചെങ്കിലും എവേ ഗോളിന്റെ അടിസ്ഥാനത്തിൽ യുവന്റസ് ക്വാർട്ടർ കാണാതെ പുറത്താകുകയായിരുന്നു. സാരിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടനെയുണ്ടാകും.

നേരത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയേയും ടീമിലെത്തിച്ച യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തിലായിരുന്നു സീസൺ തുടങ്ങിയത്. എന്നാൽ ഇറ്റാലിയൻ ലീഗ് കിരീടമായ സീരി എ മാത്രമാണ് സാരിയുടെ പരിശീലനത്തിന് കീഴിൽ യുവന്റസിന് നേടാനായത്. തന്റെ 'സാരിബാൾ' സ്റ്റൈൽ ടീമിൽ കൊണ്ടുവരാൻ സാരിക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അദ്ദേഹം തന്നെ തുറന്നുസമ്മതിച്ചിരുന്നു.

2015 മുതൽ 2018 വരെ നാപ്പോളി പരിശീലകനായിരുന്ന സാരി അതിനുശേഷം ഒരു വർഷം ചെൽസിയേയും പരിശീലിപ്പിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ചെൽസിയിൽ നിന്ന് സാരി യുവന്റസിലെത്തിയത്. മൂന്നു വർഷത്തേക്കായിരുന്നു കരാർ.

Content Highlights: Juventus sack Sarri,Champions League Football