കൊല്‍ക്കത്ത: വീറും വാശിയും നിറഞ്ഞ കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാനെ കീഴടക്കി ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് സെമിയില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ ദിമിത്രിയോസ് ഡിയാമാന്റക്കോസ് ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോള്‍ നേടി. അനിരുദ്ധ് ഥാപ്പയാണ് ബഗാന്റെ ആശ്വസ ഗോള്‍ കണ്ടെത്തിയത്.

To advertise here,

കളിയാരംഭിച്ച് 26-ാം മിനിറ്റില്‍ തന്നെ മത്സരത്തിലെ വിവാദ തീരുമാനം വന്നു. അതിവേഗമെടുത്ത ഫ്രീ കിക്കിനൊടുവില്‍ ഈസ്റ്റ് ബംഗാള്‍ താരം സോള്‍ ക്രെസ്‌പോ സ്‌കോര്‍ ചെയ്ത ഗോള്‍ റഫറി വെങ്കടേഷ് നിഷേധിച്ചത് വിവാദമായി. ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ ഏറെ വാദിച്ചിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. 

പിന്നാലെ 36-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം എഡ്മണ്ടിനെതിരായ അഭിഷേകിന്റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഡിയാമാന്റക്കോസ് 38-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. 

പിന്നാലെ 52-ാം മിനിറ്റില്‍ മഹേഷ് നല്‍കിയ പാസ് വലയിലെത്തിച്ച് ഡിയാമാന്റക്കോസ് ഈസ്റ്റ് ബംഗാളിന്റെ ലീഡുയര്‍ത്തി. 

68-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയിലൂടെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ മടക്കി. പിന്നീട് സമനില ഗോളിനായി ബഗാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മത്സരം ഇന്‍ജുറി ടൈമിലേക്കു കടന്നതിനു പിന്നാലെ ഇരു ടീമുകളും തമ്മില്‍ കയ്യാങ്കളിയിലേര്‍പ്പെട്ടു. ഈസ്റ്റ് ബംഗാള്‍ താരം സോള്‍ ക്രെസ്‌പോയ്‌ക്കെതിരായ ഫൗളിനു പിന്നാലെയായിരുന്നു സംഭവം. ലാല്‍ചുങ്‌നുന്‍കയും പെട്രാറ്റോസും തലകൊണ്ട് നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. റഫറി ഏറെ പണിപെട്ടാണ് ഇരു ടീമിനെയും ശാന്തരാക്കിയത്.