കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടവിജയങ്ങളോടെ നിറഞ്ഞുനിന്ന അന്റോണിയോ ലോപസ് ഹെബാസ് രണ്ടാം ഡിവിഷനായ ഐ ലീഗിലേക്ക് പോയപ്പോള്‍ ഫുട്‌ബോള്‍പ്രേമികളില്‍ ഭൂരിഭാഗവും മൂക്കത്ത് വിരല്‍വെച്ചു. ഉത്തര്‍പ്രദേശിലെ വാരാണസി ആസ്ഥാനമായി 2023-ല്‍ സ്ഥാപിതമായ ഇന്റര്‍ കാശി എഫ്‌സിയുടെ മുഖ്യപരിശീലകച്ചുമതലയിലേക്കാണ് സ്പാനിഷ് പരിശീലകന്‍ പോയത്. ഐ ലീഗിന് ഫൈനല്‍വിസില്‍ മുഴങ്ങുമ്പോള്‍, ആ മാറ്റത്തെ ന്യായീകരിച്ച് ഹെബാസ് ചരിത്രനേട്ടത്തിനരികെയാണ്.

To advertise here,

ഏപ്രില്‍ 28-ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ കമ്മിറ്റി ഇന്റര്‍ കാശിക്ക് അനുകൂലമായി വിധിപറഞ്ഞാല്‍ സംഭവിക്കുന്നത് ക്ലബ്ബിന്റെ ഐ ലീഗ് കിരീടധാരണം മാത്രമല്ല, ഹെബാസിന്റെ ചരിത്രനേട്ടത്തിന്റെ പട്ടാഭിഷേകംകൂടിയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐ ലീഗും ജയിക്കുന്ന ആദ്യപരിശീലകന്‍ എന്ന അപൂര്‍വബഹുമതി ഹെബാസിന് സ്വന്തമാകും.

ഐ ലീഗ് പോയിന്റുപട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും നാംധാരിയുമായുള്ള മത്സരത്തില്‍ മൂന്നുപോയിന്റ് അപ്പീല്‍ കമ്മിറ്റി അനുവദിച്ചാല്‍ ഇന്റര്‍ കാശിയാകും ഐ ലീഗ് ചാമ്പ്യന്മാര്‍. ഇതിനുള്ള സാധ്യത ഏറെയാണ്.

കളിക്കുന്നകാലത്ത് പ്രതിരോധനിരയിലായിരുന്നു ഹെബാസ്. എന്നാല്‍, ഇന്ത്യന്‍ ഫുട്ബോളിലേക്ക് എത്തിയപ്പോള്‍ വിജയങ്ങളുടെ മുന്‍നിരയിലായി സ്ഥാനം. ഐഎസ്എലില്‍ രണ്ടു കിരീടങ്ങളുണ്ട് ഹെബാസിന്. 2014-ല്‍ കൊല്‍ക്കത്ത ക്ലബ്ബായ എടികെക്കൊപ്പം കിരീടം നേടി. 2019-20 സീസണിലും എടികെയെ ചാമ്പ്യന്മാരാക്കി. 2023-24 സീസണില്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് വിജയത്തിലേക്ക് നയിച്ചു. ഐഎസ്എലില്‍ കൂടുതല്‍ മത്സരത്തില്‍ ടീമിനെ ഇറക്കിയ പരിശീലകനുമാണ്. എടികെ, മോഹന്‍ബഗാന്‍, പുണെ സിറ്റി ടീമുകള്‍ക്കൊപ്പം 111 മത്സരത്തിലാണ് പരിശീലകറോളിലുണ്ടായിരുന്നത്.

സൂപ്പര്‍ ലീഗില്‍ നിറഞ്ഞുനില്‍ക്കുമ്പോളാണ് ഈ സീസണില്‍ ഇന്റര്‍ കാശിയിലേക്കുള്ള മാറ്റം. 22 കളിയില്‍ 39 പോയിന്റുമായാണ് ഇന്റര്‍ കാശി ലീഗ് അവസാനിപ്പിച്ചത്. 11 ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമുണ്ട്. നാംധാരിയുമായുള്ള മത്സരത്തില്‍ തോറ്റെങ്കിലും അയോഗ്യതയുള്ളയാളെ എതിര്‍ ടീം കളിപ്പിച്ചെന്ന പരാതി ഇന്റര്‍ കാശി ഉയര്‍ത്തി. ഇത് എഐഎഫ്എഫ് അച്ചടക്കസമിതി അംഗീകരിച്ചെങ്കിലും അപ്പീല്‍ കമ്മിറ്റി സ്റ്റേചെയ്യുകയായിരുന്നു. ഇതിലാണ് വിധിവരാനുള്ളത്.