കല്‍പ്പറ്റ: വയനാടന്‍ താരത്തിളക്കവും പോരാട്ടവും ഒരുമിച്ചെത്തുകയാണ് ഇത്തവണത്തെ വനിതാ പ്രീമിയര്‍ ലീഗ് ടി-20 ഫൈനലില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നുമണിയും മുംബൈ ഇന്ത്യന്‍സിനായി സജനാ സജീവനും ക്രീസിലിറങ്ങും. മാനന്തവാടിയില്‍ ജനിച്ച്, ഒരു സ്‌കൂളില്‍ പഠിച്ച് കെസിഎയുടെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിച്ചുവളര്‍ന്നവരാണ് മിന്നുവും സജനയും. കലാശപ്പോരില്‍ ആര് കിരീടമണിഞ്ഞാലും അത് വനിതാ ക്രിക്കറ്റില്‍ വയനാടിന്റെ മറ്റൊരു സുവര്‍ണനേട്ടവുമാവും.

To advertise here,

ബൗളിങ് ഓള്‍റൗണ്ടറായ മിന്നുമണിയുടെ രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ടി-20 ഫൈനല്‍ മത്സരമാണിത്. ഇത്തവണ എട്ടുമത്സരങ്ങള്‍ കളിച്ച മിന്നു ആറുവിക്കറ്റെടുത്തു. ഇതില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഒരു മത്സരത്തില്‍ മൂന്ന് ഓവറില്‍ മൂന്നുവിക്കറ്റെടുത്തു. 17 റണ്‍സുമാത്രം വഴങ്ങിയായിരുന്നു ഈ നേട്ടം. മറ്റൊരു മത്സരത്തില്‍ ഒരു വിക്കറ്റുമെടുത്തു. യുപി വാറിയേഴ്‌സിനെതിരേ രണ്ടുവിക്കറ്റും മിന്നു നേടി.ബാറ്റിങ് ഓള്‍റൗണ്ടറായ സജനാ സജീവന്‍ ഏഴുമത്സരങ്ങളിലായി 59 റണ്‍സെടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ 12 ബോളില്‍നിന്ന് 23 റണ്‍സെടുത്തതാണ് മികച്ചപ്രകടനം.

സജനാ സജീവന്‍ കഴിഞ്ഞവര്‍ഷവും മുംബൈ ഇന്ത്യന്‍സിനായി കളിച്ചിരുന്നെങ്കിലും ടീം ഫൈനലില്‍ എത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നുമണിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മലയാളിതാരം ആശാ ശോഭനയും കളിച്ചിരുന്നു.