ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ബാറ്റര്‍ റിങ്കു സിങ്. യുപി ടി20 ലീഗില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റിങ്കു അതിവേഗ സെഞ്ചുറിയും കുറിച്ചു. 48 പന്തില്‍ ഏഴ് ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടെ താരം 108 റണ്‍സെടുത്ത് ടീമിനെ ജയത്തിലെത്തിച്ചു.

To advertise here,

മീററ്റ് മേവറിക്‌സും ഗോരഖ്പുര്‍ ലയണ്‍സും തമ്മിലുള്ള മത്സരത്തിലാണ് ഇന്ത്യന്‍ താരം അടിച്ചുതകര്‍ത്തത്. 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മീററ്റ് 38-4 എന്ന നിലയില്‍ നില്‍ക്കേയാണ് റിങ്കു കളത്തിലിറങ്ങുന്നത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ സാഹബ് യുവ്രാജുമൊത്ത് റിങ്കു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. യുവ്രാജിനെ ഒരുവശത്ത് നിര്‍ത്തി റിങ്കു ഏറെക്കുറെ ഒറ്റയ്ക്കാണ് പോരാടിയത്. റിങ്കു വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ലഖ്‌നൗവിലെ ഏകന സ്‌റ്റേഡിയത്തില്‍ സിക്‌സറുകള്‍ പറപറന്നു. 

അതോടെ ഗൊരഖ്പുര്‍ തോല്‍വി മണത്തു. 19-ാം ഓവറില്‍ ടീം വിജയത്തിലെത്തുകയും ചെയ്തു. 108 റണ്‍സുമായി റിങ്കു പുറത്താവാതെ നിന്നു. ടി20 കരിയറിലെ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്.  ഏഷ്യാകപ്പ് ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രകടനമെന്നതാണ് ശ്രദ്ധേയം.