ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ തുടരുന്ന ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം പാകിസ്താന്‍ സൂപ്പര്‍ ലീഗിനെ ബാധിക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം നടക്കെമന്ന് പിസിബി വ്യക്തമാക്കി. അതേസമയം പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ബംഗ്ലാദേശ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ബംഗ്ലാദേശ്-പാകിസ്താന്‍ ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്. 

To advertise here,

ഇതുവരെ ഒരു വിദേശതാരവും പിഎസ്എല്‍ വിടണമെന്ന അപേക്ഷയുമായി വന്നിട്ടില്ലെന്ന് ഒരു പാക് ക്രിക്കറ്റ് ബോര്‍ഡംഗം  പ്രതികരിച്ചു. ഫ്രാഞ്ചൈസികളോട് അത്തരത്തിലുള്ള വിഷയം വിദേശതാരങ്ങള്‍ സൂചിപ്പിച്ചിട്ടില്ലെന്ന് മീഡിയ മാനേജര്‍മാരും വ്യക്തമാക്കുന്നു. ലീഗില്‍ ആറ് ഫ്രാഞ്ചൈസികളാണ് കളിക്കുന്നത്. ഓരോ ടീമിലും ആറോളം വിദേശതാരങ്ങളുമുണ്ട്. ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങളും നോക്കൗട്ട് സ്‌റ്റേജ് മത്സരങ്ങളും തീരുമാനിച്ചതുപ്രകാരം തന്നെ നടക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.

അതേസമയം പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ബംഗ്ലാദേശ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പിസിബിയുമായും ഇസ്ലാമബാദിലെ ബംഗ്ലാദേശ് ഹൈകമ്മിഷനുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബിസിബി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സാഹചര്യം നിരീക്ഷിച്ചുവരുകയാണ്.

അടുത്തിടെ നടക്കാനിരിക്കുന്ന പാകിസ്താന്‍-ബംഗ്ലാദേശ് ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര മേയ് 25 നാണ് തുടങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് മാത്രമേ പരമ്പര നടക്കൂ. പരമ്പര നടക്കുന്നത് പാകിസ്താനിലാണെന്നതാണ് ആശങ്കയിലാക്കുന്നത്. ബംഗ്ലാദേശ് പാകിസ്താനില്‍ പോയി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.