ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം. അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ജൂണ്‍ 27-നാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. അതേസമയം ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം സന്നാഹമത്സരവും നടന്നു. സന്നാഹമത്സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ അണ്ടര്‍ 19 സംഘം പുറത്തെടുത്തത്.

To advertise here,

അമ്പത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 442 റണ്‍സാണ് ആദ്യം ബാറ്റുചെയ്ത ഇന്ത്യ അണ്ടര്‍ 19 ടീമെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യങ് ലയണ്‍സ് ഇന്‍വിറ്റേഷണല്‍ ഇലവന്‍ 211 റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ഹര്‍വാന്‍ഷ് സിങ് പംഗാലിയ എന്ന ഗുജറാത്തുകാരന്റെ സെഞ്ചുറി മികവിലാണ് കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്തത്‌.

ഇന്ത്യയുടെ മിന്നും യുവതാരങ്ങളായ ആയുഷ് മാത്രയും വൈഭവ് സൂര്യവംശിയുമടക്കം വേഗം പുറത്തായമത്സരത്തില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് രാഹുല്‍ കുമാര്‍(73), കനിഷ്‌ക് ചൗഹാന്‍(79), ആര്‍എസ് അമ്പ്രിഷ് (72)എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തിലാണ് ഇന്ത്യ കരകയറുന്നത്. ശേഷം ഒമ്പതാമനായി ഇറങ്ങിയ ഹര്‍വാന്‍ഷ് സിങ് പംഗാലിയയും അടിച്ചുതകര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 400-കടന്നു.

52 പന്തില്‍ നിന്ന് 103 റണ്‍സുമായി ഹര്‍വാന്‍ഷ് പുറത്താകാതെ നിന്നു. എട്ട് ഫോറുകളും ഒമ്പത് സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒടുക്കം 9 വിക്കറ്റ് നഷ്ടത്തില്‍ 442 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഹര്‍വാന്‍ഷ് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയാണ് മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്ര യൂത്ത് ടീമിലെ താരമാണ് ഹര്‍വാന്‍ഷ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യൂത്ത് വിഭാഗത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ താരം 117 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഗുജറാത്തിലെ ഗാന്ധിധാം സ്വദേശിയാണ് ഹര്‍വാന്‍ഷ്. കുടുംബം കാനഡയിലാണ് താമസിക്കുന്നത്. പിതാവ് ട്രക്ക് ഡ്രൈവറാണ്.