ഗ്രെനഡ: ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മത്സരം തടസപ്പെടുത്തി നായയുടെ എന്‍ട്രി. നായയെ ഓടിക്കാനുള്ള ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ശ്രമം പരാജയപ്പെട്ടതോടെ മത്സരം സംപ്രേക്ഷണം ചെയ്യുന്ന ബ്രോഡ്കാസ്റ്ററുടെ ഡ്രോണ്‍ ഉപയോഗിച്ചാണ് ഒടുവില്‍ നായയെ മൈതാനത്തു നിന്ന് തുരത്തിയത്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ടെക്‌നലോജ്യ' ആണ് നായയെ തുരത്തിയതെന്നര്‍ഥം.

To advertise here,

മത്സരത്തിന്റെ 33-ാം ഓവറിലായിരുന്നു സംഭവം. വിന്‍ഡീസ് നാലിന് 124 റണ്‍സെന്ന നിലയിലായിരുന്നു അപ്പോള്‍. പെട്ടെന്നാണ് മൈതാനത്തേക്ക് 'പട്ടി സെര്‍' കടന്നുവന്നത്. ഡീപ് കവര്‍ ഏരിയയിലൂടെയാണ് കറുത്ത നായ മൈതാനത്ത് പ്രവേശിച്ചത്. അവിടെ തന്നെ നായ നിലയുറപ്പിക്കുകയും ചെയ്തു. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഇതിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒടുവില്‍ മത്സരം സംപ്രേക്ഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ ഉപയോഗിച്ചാണ് നായയെ മൈതാനത്തു നിന്ന് തുരത്തിയത്. ഓപ്പറേറ്റര്‍ ഡ്രോണ്‍ നായയുടെ പിന്നാലെ പറത്തുകയായിരുന്നു. ഡ്രോണിന്റെ ശബ്ദം കേട്ട് പേടിച്ച നായ വൈകാതെ സ്ഥലം വിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാണ്.