കെന്നിങ്ടണ്‍: ആവേശകരമായ അന്ത്യമായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെത്. 2-1 ന് പിന്നിലായിരുന്ന ഇന്ത്യ അവസാനടെസ്റ്റില്‍ പോരാടി ജയിച്ചാണ് പരമ്പര സമനിലയിലാക്കിയത്. അഞ്ചുടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര മൈതാനത്തെ കളി കൊണ്ടുമാത്രമല്ല, താരങ്ങളുടെ വാക് പോരുകൊണ്ടും നിറഞ്ഞുനിന്നിരുന്നു. പരമ്പര നേടാനാവാത്തതില്‍ നിരാശയുണ്ടെന്നും എന്നാല്‍ താരങ്ങളുടെ പ്രകടനത്തെ ഓര്‍ത്ത് അഭിമാനിക്കുന്നതായും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് മത്സരശേഷം പറഞ്ഞു. പരിക്ക് മൂലം സ്റ്റോക്സ് അവസാന ടെസ്റ്റിൽ കളിച്ചിരുന്നില്ല.
'കളിയിൽ പങ്കെടുക്കാൻ കഴിയാത്തത് എപ്പോഴും പ്രയാസകരമാണ്. അഞ്ചാം ദിവസം വരെ കടുത്ത പോരാട്ടമായിരുന്നു. ഇരു ടീമുകളും വളരെയധികം ഊർജ്ജവും പ്രയത്നവും ചിലവഴിച്ചു. വിജയം നേടാനാവാത്തതിൽ നിരാശയുണ്ട്. എന്നാൽ എന്റെ ടീമിന്റെ പ്രയത്നത്തിൽ ഞാൻ അഭിമാനിക്കുന്നു.' - മത്സരശേഷം സ്റ്റോക്സ് പറഞ്ഞു.
'ക്രിസ് വോക്സ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത് സംബന്ധിച്ചും ഇംഗ്ലണ്ട് ക്യാപ്റ്റൻ പ്രതികരിച്ചു. അങ്ങനെയൊരു സാഹചര്യമെത്തിയപ്പോൾ, ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് വോക്സിന്റെ മനസ്സിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ച് അദ്ദേഹം ഇന്നലെ മുഴുവൻ ചിന്തിക്കുകയായിരുന്നു. ഒടിഞ്ഞ വിരലുകളും ഒടിഞ്ഞ പാദങ്ങളുമായി കളിച്ച താരങ്ങൾ ഞങ്ങൾക്കുണ്ട്. രാജ്യത്തിനായി കളിക്കുന്നത് എത്രത്തോളം പ്രധാനമാണെന്ന് ഇത് കാണിക്കുന്നു. കളിക്കാർ ചെയ്ത കാര്യങ്ങളിൽ എനിക്ക് വളരെ അഭിമാനമുണ്ട്. ശുഭ്മാനും അങ്ങനെത്തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'
'ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത് എല്ലായിപ്പോഴും ഒരു വലിയ പരമ്പരയാണ്. ചിലപ്പോൾ വികാരാധീനനാകും. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർത്ത് കരഞ്ഞുകൊണ്ടല്ല ഞങ്ങൾ ഉറങ്ങാനായി പോകുന്നത്. ഇന്ത്യൻ കളിക്കാരും അങ്ങനെയായിരിക്കില്ല. അതെല്ലാം ആവേശത്തിന്റെ ഭാഗമാണ്. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ എന്റെ പങ്ക് നിറവേറ്റാൻ ഞാൻ കഠിനാധ്വാനം ചെയ്തു. '- സ്റ്റോക്സ് കൂട്ടിച്ചേർത്തു.
തോളിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്ന സ്റ്റോക്സ്, ഈ വർഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്.
Content Highlights: ben stokes on india england test series
Published: 05 Aug 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented