ലണ്ടൻ: കാര്‍ അപകടത്തിന് പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്രിന്റോഫ്. താന്‍ മരിച്ചെന്ന് കരുതിയെന്നും അപകടത്തില്‍ ഭയന്നുപോയെന്നും ഫ്‌ളിന്റോഫ് പറഞ്ഞു. ഡിസ്‌നിപ്ലസ് ഡോക്യുമെന്ററിയിലാണ് മുന്‍ താരത്തിന്റെ പ്രതികരണം. 2022-ൽ ബിബിസിയുടെ ടിവി ഷോ ആയ 'ടോപ്പ് ഗിയറിന്റെ' ഷൂട്ടിങ്ങിനിടയിലാണ് ഫ്‌ളിന്റോഫിന് ​ഗുരുതരമായി പരിക്കേറ്റത്. 

To advertise here,

എന്റെ തലയിൽ ഇടിച്ചത് ഞാൻ ഓർക്കുന്നു. ഞാൻ കാറിന്റെ പുറകിലേക്ക് വീണു. ഏകദേശം 50 മീറ്ററോളം ദൂരം കാറിനടിയിലൂടെ എന്റെ മുഖം റോഡിൽ വലിച്ചിഴക്കപ്പെട്ടു. മുഖം അടർന്നുപോയെന്നാണ് കരുതിയത്. ഞാൻ വല്ലാതെ ഭയന്നുപോയി.- ഫ്ലിന്റോഫ് പറഞ്ഞു. 

താൻ മരിച്ചെന്നാണ് കരുതിയതെന്നും ബോധമുണ്ടായിരുന്നെങ്കിലും ഒന്നും കാണാൻ കഴിഞ്ഞിരുന്നിരുന്നില്ലെന്നും ഫിളിന്റോഫ് കൂട്ടിച്ചേർത്തു. അപകടം അതിജീവിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇത് കേൾക്കുമ്പോൾ ഭീകരമായി തോന്നാം, പക്ഷേ ഞാൻ മരിച്ചിരുന്നെങ്കിലെന്ന് എന്റെ ശരീരം ആഗ്രഹിച്ചിരുന്നു. - ഫ്ലിന്റോഫ് പറഞ്ഞു. 

സര്‍റേയിലെ ഡെന്‍സ്‌ഫോള്‍ഡ് പാര്‍ക്ക് എയറോഡ്രോമില്‍ ടെസ്റ്റ് ട്രാക്ക് നടക്കുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ചുതന്നെ വൈദ്യസഹായം നല്‍കുകയും പിന്നാലെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ടോപ്പ് ഗിയര്‍ ഷോയുടെ ചിത്രീകരണത്തിനിടെ ഇത് രണ്ടാം തവണയാണ് ഇംഗ്ലീഷ് താരത്തിന് പരിക്കേൽക്കുന്നത്. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷമാണ് താരം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 

ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകളില്‍ നിന്ന് 3845 റണ്‍സും 226 വിക്കറ്റും ഫ്‌ളിന്റോഫ് നേടിയിട്ടുണ്ട്. 141 ഏകദിനത്തില്‍ 3394 റണ്‍സും 169 വിക്കറ്റും സ്വന്തമാക്കി. ട്വന്റിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് 76 റണ്‍സും അഞ്ച് വിക്കറ്റുമാണ് അക്കൗണ്ടിലുള്ളത്. 2005,2009 വര്‍ഷങ്ങളില്‍ ആഷസ് പരമ്പര നേടിയ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ്.