തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ താരം അമേയ് ഖുറാസിയയെ നിയമിച്ചേക്കും. നിലവിലെ പരിശീലകൻ എം. വെങ്കട്ടരമണയുമായുള്ള കരാർ അവസാനിപ്പിച്ചതോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) പുതിയ പരിശീലകനെ നിയമിക്കാൻ തീരുമാനിച്ചത്.

To advertise here,

പരിശീലകർക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ ഓസ്‌ട്രേലിയയുടെ മുൻതാരം ഷോൺ ടൈറ്റ് ഉൾപ്പെടെ അപേക്ഷനൽകിയിരുന്നു. ഓസ്‌ട്രേലിയക്കാരനായ ഡേവ് വാട്ട്‌മോർ നേരത്തേ കേരള ടീം പരിശീലകനായിരുന്നു. വാട്ട്മോറിനുകീഴിൽ 2018-19 സീസണിൽ കേരളം രഞ്ജി ട്രോഫി സെമിയിലെത്തിയെങ്കിലും പിന്നീട് ആ നേട്ടം ആവർത്തിക്കാനായില്ല. കഴിഞ്ഞസീസണിൽ വെങ്കട്ടരമണയ്ക്കു കീഴിൽ നോക്കൗട്ടിലെത്താനായില്ല. ഇതോടെയാണ് പുതിയ കോച്ചിനെ തേടിയത്. ഇക്കുറി വിദേശപരിശീലകനെ നിയമിക്കേണ്ടെന്ന്‌ കെ.സി.എ. തീരുമാനിച്ചതിനാൽ ഷോൺ ടൈറ്റിനെ പരിഗണിച്ചില്ല.

പരിശീലകസ്ഥാനത്തേക്ക് പത്തോളംപേർ അപേക്ഷിച്ചിരുന്നു. ഇവരിൽനിന്ന് അഭിമുഖം നടത്തിയാണ് അമേയ് ഖുറാസിയയെ തിരഞ്ഞെടുത്തത്. രഞ്ജി ടീമിന്റെ ക്യാമ്പ് അടുത്തയാഴ്ച തുടങ്ങും. കേരള ക്രിക്കറ്റ് ലീഗ് ടൂർണമെന്റ് നടന്നതിനാലാണ് ക്യാമ്പ് വൈകിയത്.

ഇടംകൈയൻ ബാറ്ററും സ്പിന്നറുമായ അമേയ് ഖുറാസിയ ഇന്ത്യക്കായി 1999 മുതൽ 2001 വരെ 12 ഏകദിന മത്സരങ്ങളിൽ കളിച്ചു. മധ്യപ്രദേശിനായി 119 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചു. മധ്യപ്രദേശിന്റെ പരിശീലകനുമായിരുന്നു. പുതിയ സീസണിലെ രഞ്ജി മത്സരങ്ങൾ ഒക്‌ടോബർ രണ്ടാംവാരം തുടങ്ങും.