ന്യൂഡല്‍ഹി: വിരാട് കോലിയും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കോലി മാസങ്ങളോളം തന്നോട് മിണ്ടിയിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. കോലി വീണ്ടു സംസാരിച്ചുതുടങ്ങിയപ്പോൾ വലിയ ആശ്വാസമായെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

To advertise here,

കഴിഞ്ഞ ആറു മാസമായി കോലിയും ഞാനും ബന്ധപ്പെടുന്നുണ്ട്. ദൈവത്തിന് നന്ദി. കാരണം, അവരുടെ രണ്ടാമത്തെ കുഞ്ഞ് ജനിക്കാനിരുന്നപ്പോൾ എനിക്ക് ഒരു വീഴ്ച പറ്റിയിരുന്നു. കോലി വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക് വലിയ ആശ്വാസമായി.- ഡിവില്ലിയേഴ്സ് ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം കോലി പല മത്സരങ്ങളില്‍ നിന്നും വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്‍നിന്ന് വിട്ടുനിന്നിരുന്നത്  വൻ ചർച്ചയായിരുന്നു. ബി.സി.സി.ഐ. കോലിക്ക് അവധി അനുവദിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. ഒരുഘട്ടത്തില്‍, അമ്മ അസുഖബാധിതയായതിനാലാണ് കോലി അവധിയെടുക്കുന്നതെന്നുവരെ തെറ്റായ പ്രചാരണം നടന്നു. 

ഇതിനിടെ, കോലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും അറിയിച്ച് ഡിവില്ലിയേഴ്‌സ് യൂട്യൂബ് ചാനല്‍വഴി രംഗത്തുവന്നു. കോലി കുടുംബത്തോടൊപ്പം സമയം  ചെലവിടുകയാണെന്നും കുടുംബത്തിന് മുന്‍ഗണന നല്‍കുന്ന കോലിയെ അഭിനന്ദിക്കുന്നുവെന്നും ഡിവില്ലിയേഴ്‌സ് അറിയിച്ചിരുന്നു. ഇത് വിവാദമായതോടെ താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. 

2017-ല്‍ വിവാഹിതരായ അനുഷ്‌കയ്ക്കും വിരാട് കോലിക്കും രണ്ട് മക്കളാണുള്ളത്. ഇതില്‍ മുതിര്‍ന്ന കുട്ടിയാണ് വാമിക. 2021 ജനുവരി 11-നാണ് വാമിക ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14-നാണ് ആണ്‍കുട്ടി അകായ് ജനിച്ചത്.