മുംബൈ: ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ യുപി വാരിയേഴ്‌സിന് മൂന്ന് വിക്കറ്റിന്റെ ആവേശ ജയം. ഗുജറാത്ത് ജയന്റ്‌സിനെതിരേ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട മത്സരം പിന്നീട് തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ യുപി സ്വന്തമാക്കുകയായിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ യുപി മറികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 19 റണ്‍സ് അഞ്ച് പന്തില്‍ നിന്നുതന്നെ യുപി നേടി.

To advertise here,

ഒരു ഘട്ടത്തില്‍ ഏഴിന് 105 റണ്‍സെന്ന നിലയില്‍ തകര്‍ന്ന യുപിയെ എട്ടാം വിക്കറ്റില്‍ ഒന്നിച്ച ഗ്രേസ് ഹാരിസ് - സോഫി എക്ലെസ്റ്റോണ്‍ സഖ്യമാണ് വിജയത്തിലെത്തിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന ഗ്രേസാണ് യുപിയുടെ ടോപ് സ്‌കോറര്‍. സോഫി എക്ലെസ്റ്റോണ്‍ 12 പന്തില്‍ നിന്ന് 22 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിം ഗാര്‍ത്തിന്റെ പ്രകടനമാണ് യുപി മുന്‍നിരയെ തകര്‍ത്തത്. ക്യാപ്റ്റന്‍ അലിസ ഹീലി (7), ശ്വേത സെഹ്‌രാവത് (5), തഹ്‌ലിയ മഗ്രാത്ത് (0) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ പതറിയ യുപി ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത് അര്‍ധ സെഞ്ചുറി നേടിയ കിരണ്‍ നവ്ഗിരെയുടെ പ്രകടനമാണ്. 43 പന്തില്‍ നിന്ന് താരം രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 53 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയെ (11) കൂട്ടുപിടിച്ച് കിരണ്‍ കൂട്ടിച്ചേര്‍ത്ത 66 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 32 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

സബ്ബിനെനി മേഘ്‌ന (15 പന്തില്‍ 24), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (19 പന്തില്‍ 25), ഹേമലത (13 പന്തില്‍ 21) എന്നിവരും ഗുജറാത്തിന്റെ സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി. യുപി വാരിയേഴ്‌സിനായി ദീപ്തി ശര്‍മയും സോഫി എക്ലെസ്റ്റോണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.