ന്യൂഡൽഹി: പാകിസ്താന്റെ പ്രകോപനപരമായ നടപടികളാണ് സ്ഥിതിഗതികൾ വഷളാക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യൻ സൈനിക താവളങ്ങളിലും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളിലും പാകിസ്താൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യൻ വ്യോമസേന ശനിയാഴ്ച പാകിസ്താനിലെ റഡാർ യൂണിറ്റുകളുൾപ്പെടെ എട്ട് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. 

To advertise here,

ഇന്ത്യയുടെ എസ്-400 സംവിധാനം നശിപ്പിച്ചെന്നും സിർസയിലെയും സൂറത്തിലെയും വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നുമുള്ള പാകിസ്താന്റെ അവകാശവാദങ്ങളും കേന്ദ്രസർക്കാർ തള്ളി. 26-ൽ അധികം സ്ഥലങ്ങളിൽ നുഴഞ്ഞുകയറാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ തടഞ്ഞതായും പാകിസ്താൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തുകയാണെന്നും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. 

ആക്രമണോത്സുകമായ നീക്കമാണ് പാകിസ്താൻ നടപടികൾ സൂചിപ്പിക്കുന്നതെന്ന് വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു. ഇന്ത്യൻ സായുധ സേന പ്രവർത്തന സജ്ജമാണെന്നും എല്ലാ ശത്രുതാപരമായ നടപടികളെയും ഫലപ്രദമായി പ്രതിരോധിക്കുകയും ആനുപാതികമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.