'ദാക്ഷായണി മുനിഞ്ഞു കത്തുമ്പോൾ കല്യാണി വിളക്കുമായി മുന്നിൽ നടന്നു. കല്യാണി മങ്ങുമ്പോൾ ദാക്ഷായണി ആളിക്കത്തി വെളിച്ചം തന്നു. ആ രണ്ടു പെണ്ണുങ്ങൾ തുഴഞ്ഞ തോണിയിലാണ് ജീവിതത്തിലെ ഏറ്റവും ചുഴികളുള്ള ഒരു ഭാഗം ഞാൻ അനായാസം കടന്നത്...' - ആർ രാജശ്രീ
ജീവിതച്ചുഴികൾ ഓരോന്നും നീന്തിക്കടക്കുമ്പോഴും മുങ്ങിത്താഴാതെ കാത്തത് എന്റെ പെണ്ണുങ്ങൾ തുഴഞ്ഞ തോണികളായിരുന്നു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഓരോ കടവിലും അവർ ആ തോണി സുരക്ഷിതമായി കുത്തിനിർത്തി. സ്വാതന്ത്ര്യത്തിന്റെയും തിരിച്ചറിവുകളുടെയും ജീവിതത്തിന്റെയും മധുരം നുകരാൻ പഠിപ്പിച്ചു. രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും കഥാനായികയ്ക്ക് മുന്നേ നടന്നതുപോലെ നമുക്ക് മുന്നിൽ എന്നും ആളായും അർഥമായും നടക്കുന്ന സ്ത്രീ സൗഹൃദങ്ങളുണ്ട്.
അവർ നടന്ന വഴിയേ, അവരുടെ കൈപിടിച്ച് തുഴയുമ്പോൾ തോന്നിപ്പോകും ജീവിതം ശരിക്കും ഉണ്ടെന്ന്. നടക്കാൻ ഇനിയും ഏറെയുണ്ടെന്ന്, പറക്കാനും പറയാനും ഇനിയും ഏറെയുണ്ടെന്ന്. അതിലെവിടെയങ്കിലും കാലിടറുമ്പോൾ വീണുപോകില്ലെന്നും സമൂഹത്തിന്റെ കരണത്ത് ആഞ്ഞടിച്ച് ഇറങ്ങിപ്പോന്നാലും ഈ ലോകം തന്നെ നമ്മെ പ്രതിക്കൂട്ടിൽ നിർത്തിയാലും അവർ അങ്ങനെ നമ്മെ ചേർത്തു നിർത്തും. അമ്മയായും സഹോദരിയായും മകളായും അവർ ഒപ്പം നിൽക്കും, എന്റെ മനസ്സും സമ്മർദങ്ങളും അവരുടേതാക്കിമാറ്റുന്ന മായാജാലം കാട്ടിത്തരും. എന്നെപ്പോലെ എനിക്കൊപ്പം കരയും, ചിരിക്കും, നെടുവീർപ്പിടും. അപ്പോൾ അവരിൽ എന്നെത്തന്നെ അറിയുന്ന മഹാദ്ഭുതത്തെ നോക്കി അന്തംവിട്ടുനിന്നിട്ടുണ്ട്.
ദേശവും ഭാഷയും എത്രയെത്ര അതിർവരമ്പുകളുണ്ടാക്കിയാലും ഈ ലോകം എല്ലാ സ്ത്രീകൾക്കും ഒരുപോലെയാണ്. സമൂഹവും കുടുംബവും അവർക്കുനേരെ കണ്ണുരുട്ടുന്നതും അതിർവരമ്പുകളുണ്ടാക്കുന്നതും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഭൂമിയിൽ എവിടെയെങ്കിലുംവച്ച് നാലു പെണ്ണുങ്ങൾ കണ്ടുമുട്ടുമ്പോൾ അവർ കൈകോർത്തുപോകും, പരസ്പരം അവളവളെ കണ്ടെത്തിപ്പോകും. ഏറെ ജൈവീകമായി ഒവർ ഒരു കൂട്ടമായി മാറും. സമൂഹം അവർക്കുവേണ്ടി ഒഴിച്ചിടാത്ത പെണ്ണിടങ്ങൾ അവർ കണ്ടെത്താൻ തുടങ്ങും. യക്ഷിക്കൊപ്പം എളമ്പക്കയും കള്ളും കുടിക്കുന്ന ദാക്ഷായണിക്കു മുന്നിലെന്നപോലെ കാലവും ദേശവും അവർക്കു മുന്നിൽ തോടുപിളർന്നു കിടക്കും.
ഒരു സ്ത്രീക്ക് നിർബന്ധമായും സ്വന്തമായൊരു മുറിയും പണവും വേണമെന്ന് വിർജീനിയ വൂൾഫ് പറയുന്നതുപോലെ, കൂടെ കല്യാണിയും കൊട്ടിലകത്തെ കട്ടിനടിയിലെ അളുവിൽ നിറയെ പൈസയുമുണ്ടെങ്കിലൊരു ധൈര്യമാണെന്ന് ദാക്ഷായണി പറയുന്നതുപോലെ പെണ്ണുങ്ങൾ സ്വതന്ത്രരാകും. ഒരേ സമയം അവർ സ്വന്തം ജീവിതത്തിന്റെ സ്വയംനിർണയാവകാശികളാവുകയും തളർന്നുപോകുമ്പോൾ ഏറെ വിധേയത്വത്തോടെ പ്രിയപ്പെട്ട കൂട്ടുകാരികളുടെ തോൾചായും.
സങ്കടങ്ങൾ തൊണ്ടക്കുഴിയിൽ ഒരു വിങ്ങലായി തങ്ങുന്ന വൈകുന്നേരങ്ങളിൽ അവർ മദ്യ ബോട്ടിലിന്റെ കഴുത്തുപൊട്ടിച്ച് ലഹരി നുണയും. കൂട്ടുകാരിയുടെ 'ബാവ് രാ മന്നി'ന്റെ ഈണത്തിന് കാതോർക്കും. ഈ ലോകത്തെ പ്രശ്‌നക്കാരായ പുരുഷന്മാരെയെല്ലാം ഒരു ഒറ്റപ്പെട്ട ദ്വീപിൽ കൊണ്ടുപോയി കളയണമെന്ന പൂതി പറയും, പേടികളെ ആട്ടിയോടിക്കും, തുള്ളിച്ചികളാവും, തെറമുള്ള പെണ്ണുങ്ങളാവും. ജീവിതത്തെ ഭദ്രമായി അവർ സന്തോഷത്തിന്റെ കരയിൽ കുത്തിനിർത്തും...
Content Highlights: Female Friendships, Creating Womens Space national Friendship Day 2022
Published: 07 Aug 2022, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented