ജെന്‍ഡര്‍ ന്യൂട്രല്‍ ലോകം സാധ്യമാണെന്ന് കരുതുന്നില്ലെന്നും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ശാരീരിക വ്യത്യാസം തന്നെയാണ് അതിന്റെ കാരണം എന്നും പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയവായിരുന്നു അനിത നായര്‍.

'ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. പുരുഷന്മാര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ വ്യത്യസ്തമായാണ്. ജീവശാസ്ത്രപരമായും ശാരീരികപരമായും സ്ത്രീകള്‍ വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ശാരീരിക ഘടനയിലെ വ്യത്യാസം കാരണം ഇരുവരുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്. നിരവധി കണ്ടിഷനിങ്ങുകളിലൂടെയാണ് നമ്മള്‍ വളര്‍ന്നുവരുന്നത്. മാനസികമായി നമുക്ക് വേണമെങ്കില്‍ ഒരു ജന്‍ഡര്‍ ന്യൂട്രല്‍ ലോകം സൃഷ്ടിക്കാം. പക്ഷേ അത് പ്രായോഗികമാണെന്ന് എനിക്ക് തോന്നുന്നില്ല.-അനിത നായര്‍ പറഞ്ഞു.

സ്വാതന്ത്രമായ ആവിഷ്‌കാരങ്ങള്‍ നടത്തുമ്പോള്‍ പൊളിറ്റിക്കലി കറക്റ്റ് ആവാന്‍ പറ്റില്ലെന്നും അനിത  നായര്‍ അഭിപ്രായപ്പെട്ടു. 'പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് എന്ന വാക്കിനോട് വ്യക്തിപരമായി എനിക്കൊരു പ്രശ്‌നമുണ്ട്. നിങ്ങളുടെ മനസ്സിനകത്ത് കറക്റ്റ് അല്ലാത്ത ധാരാളം ചിന്തകളുണ്ട് പക്ഷേ അത് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ല. ഇത് ഹിപ്പോക്രസിയാണ്. വ്യക്തിപരമായി എല്ലാ എഴുത്തുകാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് സെല്‍ഫ് സെന്‍സര്‍ഷിപ്പ്. നമ്മള്‍ എഴുതുന്നത് സമൂഹത്തെയോ വ്യക്തി ബന്ധങ്ങളെയോ ബാധിക്കുമോ എന്ന ആശങ്കയില്‍ നിന്നാണ് അതുണ്ടാകുന്നത്. അത് വ്യക്തിപരമാണ്. എന്നാല്‍ എഴുത്തില്‍ പൊളിറ്റിക്കലി കറക്റ്റ് ആവാന്‍ പറ്റില്ല. ഇത്തരം നിയന്ത്രണങ്ങള്‍ ഒരു എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെയോ ഭാവനയെ ബാധിക്കും. എന്നാല്‍ സിനിമയുടെ കാര്യത്തില്‍ അങ്ങനെ അല്ല. സിനിമ സാഹിത്യത്തെക്കാള്‍ ശക്തമാണ്.  അതുകൊണ്ട് തന്നെ  പൊളിറ്റിക്കലി കറക്റ്റ് ആകേണ്ടത് പ്രധാനമല്ലെങ്കിലും സിനിമ എല്ലാ വിഭാഗം ആളുകളെയും ലിംഗ ജാതി ഭേദമില്ലാതെ ബഹുമാനത്തോടെ പരിഗണിക്കണം.-അനിത നായര്‍ പറഞ്ഞു.

To advertise here,