പിലാവുള്ളകണ്ടി തെക്കേതില്‍ എന്നാല്‍ ഇന്ത്യയുടെ കായികമേല്‍വിലാസമാണ്. ഇന്ത്യയുടെ ഒരേയൊരു ഉഷയുടെ വിലാസം. ഉഷയ്ക്കുശേഷം ആ തറവാട്ടില്‍നിന്നൊരാള്‍ സ്‌കൂള്‍ കായികോത്സവത്തില്‍ സുവര്‍ണജേത്രി.

To advertise here,

ഉഷയുടെ സഹോദരി സുമയുടെ മകള്‍ പി.ടി. സമൃദ്ധയാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയത്. ഒരു മിനിറ്റ് 06.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ബിസിനസുകാരനായ ശിവശങ്കറാണ് അച്ഛന്‍. ഉഷയെ സമൃദ്ധ, മൂത്തയെന്നാണ് വിളിക്കുക. 'മത്സരത്തിന് ഒരുങ്ങുംമുമ്പ് മൂത്തയെ വിളിച്ച് അനുഗ്രഹം നേടിയിരുന്നു. നന്നായി ചെയ്യാന്‍ പറഞ്ഞു' - സമൃദ്ധ വിജയിച്ചശേഷം പറഞ്ഞു.

പൂവമ്പായി എ.എം.എച്ച്.എസ്.എസില്‍ പഠിക്കുന്ന സമൃദ്ധ ഉഷ സ്‌കൂളിലാണ് പരിശീലനം. സമൃദ്ധയ്‌ക്കൊപ്പം ഓടിയ കൂട്ടുകാരി നന്ദിനി സീതാറാം കാസ്‌കര്‍ വെള്ളി നേടി (1:07.81 സെ). ഉഷ സ്‌കൂളിന്റെ താരമാണ് നന്ദിനിയും. പൂവമ്പായി സ്‌കൂളില്‍ പ്ലസ്വണ്ണിലാണ് ഇരുവരും പഠിക്കുന്നത്. മുംബൈ സ്വദേശി സീതാറാം കാസ്‌കറിന്റെയും ഭാരതിയുടെയും മകളാണ്. ഉഷ സ്‌കൂളിന്റെ പരസ്യം കണ്ട് അപേക്ഷിച്ച് ട്രയല്‍സ് പാസായി കേരളത്തില്‍ എത്തുകയായിരുന്നു. നാലുവര്‍ഷമായി ഉഷ സ്‌കൂളിലുള്ള നന്ദിനി ഒന്നാന്തരമായി മലയാളം സംസാരിക്കും. അതും കോഴിക്കോടന്‍ ശൈലിയില്‍.