തിരുവനന്തപുരം: നഗര വികസനത്തിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അർബൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം ബജറ്റിൽ വ്യക്തമാക്കി.

To advertise here,

2001 ൽ കേരളത്തിലെ നഗര ജനസംഖ്യയുടെ അനുപാതം 25.96 ശതമാനമായിരുന്നു. 2011 ൽ 47.72 ആയി. 2031 ൽ ഇത് കേരളത്തിന്റെ ജനസംഖ്യയിൽ 70 ശതമാനവും നഗരവാസികളായിരിക്കും. നഗരവത്കരണത്തിന്റെ വേഗത ഇനിയും വർധിക്കാനാണ് സാധ്യത. മുൻകൂട്ടി ആസൂത്രണം ചെയ്യാനായാൽ നഗരവത്കരണത്തെയും സാമ്പത്തിക വളർച്ചയെയും സമന്വയിപ്പിച്ച് കേരളത്തിന് മുന്നോട്ടുപോകാനാകും. ഈ ലക്ഷ്യം മുൻ നിർത്തിയാണ് കേരളത്തിൽ അർബൻ കമ്മീഷൻ രൂപീകരിച്ചത്. വിശദമായി ചർച്ചകളിലൂടെ അർബൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കും. മന്ത്രി പറഞ്ഞു.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാനിങ്ങ് കമ്മിറ്റികള്‍ രൂപീകരിക്കും. കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുകയാണ്.  ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യം വൈകാതെ സാക്ഷാത്കരിക്കും. 

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍, തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല എന്നിവയും ബജറ്റിൽ അവതരിപ്പിച്ചു. അതിവേഗ റെയില്‍പാത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം ആരംഭിക്കും. കപ്പൽ നിർമാണത്തിനും സമുദ്ര ഗതാഗതത്തിനും കേന്ദ്ര സർക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തും. തെക്കന്‍ കേരളത്തിൽ കപ്പല്‍ നിര്‍മാണശാല ആരംഭിക്കാന്‍ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കും. മന്ത്രി വ്യക്തമാക്കി.