പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തർക്കത്തിനിടെ കേരളത്തിൽ ഒരു പദ്ധതികൂടി വഴിമുട്ടി. പിഎംശ്രീക്കു പിന്നാലെ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ-നഗരം) പദ്ധതിയിൽ ഒന്നരവർഷമായിട്ടും സംസ്ഥാനസർക്കാർ ഒപ്പുവെക്കാത്തതിനാൽ നഗരസഭകളിലെ ഭവനപദ്ധതികൾക്ക് ഇനി കേന്ദ്രഫണ്ട് ലഭിക്കില്ല. ഇതോടെ പുതിയവീടിനായി കാത്തിരിക്കുന്നവർ നിരാശരാകേണ്ടിവരും. പിഎംഎവൈ (നഗരം) പദ്ധതിയിൽ നിർമിക്കുന്ന വീടുകളിൽ ലോഗോ പതിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശമാണ് സംസ്ഥാനസർക്കാരിനെ ചൊടിപ്പിച്ചത്.
എല്ലാവർക്കും ഭവനം എന്നലക്ഷ്യത്തോടെ 2015-ൽ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പിഎംഎവൈ (നഗരം) ഭവനപദ്ധതി സംസ്ഥാന സർക്കാരുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. കുടുംബശ്രീമിഷനാണ് സംസ്ഥാനത്തെ നോഡൽ ഏജൻസി. ആദ്യഘട്ടത്തിൽ (ഫേസ് വൺ) സംസ്ഥാനത്തെ 93 നഗരസഭകളിലായി 1.27 ലക്ഷം വീടുകൾ അനുവദിച്ചിരുന്നു. ഇതിൽ 96,000 വീടുകളുടെ നിർമാണം പൂർത്തിയായി.
പദ്ധതികാലാവധി നീട്ടിനൽകിയതിനെത്തുടർന്ന് മറ്റ് വീടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ ശേഷിക്കുന്ന നാലായിരത്തോളം വീടുകളുടെ നിർമാണം ഡിസംബർ 30-തിനകം തുടങ്ങിയില്ലെങ്കിൽ കേന്ദ്രവിഹിതം നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഫേസ് ഒന്ന് തുടർന്നുകൊണ്ടിരിക്കേ 2024 സെപ്റ്റംബറിലാണ് രണ്ടാംഘട്ടം കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. നഗരസഭകൾ നൽകുന്ന ഭവനരഹിതരുടെ കണക്കനുസരിച്ചാണ് കേന്ദ്രം പുതിയവീടുകൾക്ക് അനുമതി നൽകുന്നത്.
പദ്ധതിക്കായി സംസ്ഥാനം ഡിപിആർ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, വീടുകളിൽ പിഎംഎവൈ (നഗരം) പദ്ധതിയുടെ ലോഗോ പതിക്കണമെന്ന് നിർദേശമുള്ളതിനാൽ സംസ്ഥാനം ഡിപിആർ തയ്യാറാക്കിയില്ല. തദ്ദേശവകുപ്പ് ഈ വിഷയം ചർച്ചചെയ്തെങ്കിലും പിന്നീട് ഒപ്പുവെക്കാതെ പിന്മാറുകയായിരുന്നു.
കേന്ദ്ര ഭവനപദ്ധതിയിൽ ഒരുവീടിന് നാലുലക്ഷംരൂപയാണ് അനുവദിക്കുന്നത്. ഒന്നരലക്ഷംരൂപ കേന്ദ്രസർക്കാർ നൽകും. സംസ്ഥാനസർക്കാർ വിഹിതമായി 50,000 രൂപ നൽകണം. ശേഷിക്കുന്ന രണ്ട് ലക്ഷംരൂപ നഗരസഭകളാണ് വഹിക്കേണ്ടത്. സംസ്ഥാന- നഗരസഭ വിഹിതമുള്ളപ്പോൾ എന്തിന് പിഎംഎവൈ ലോഗോ പതിക്കണമെന്നാണ് സംസ്ഥാനം പറയുന്നത്. എന്നാൽ, മുമ്പ് സംസ്ഥാനസർക്കാർ ഇഎംഎസ് ഭവന പദ്ധതിയിൽ നിർമിച്ച വീടുകളിൽ പദ്ധതിയുടെ പേര് എഴുതിവെച്ചിരുന്നു.
Content Highlights: PM Awas Yojana (Urban) housing projects in Kerala face funding halt. State govt`s refusal to put PM Modi`s logo stalls crucial urban housing initiatives. Find out more.
Published: 29 Dec 2025, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented