ന്ത്യന്‍ സൂപ്പര്‍ലീഗ് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് ഒരു ടീം മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഗ്രൗണ്ട് വിടുന്നത്. ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തര്‍ക്കിച്ച് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുകയറിയത് ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. 

To advertise here,

സംഭവത്തെ കുറിച്ച് മാച്ച് കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കുക. ഫുട്‌ബോള്‍ ചട്ടപ്രകാരം കനത്ത നടപടി ബ്ലാസ്റ്റേഴ്‌സിനെതിരേ സ്വീകരിച്ചേക്കാം. അങ്ങനെയെങ്കില്‍ ഒരു സീസണ്‍ വിലക്ക് വന്നേക്കാം. അതല്ലെങ്കില്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടാല്‍ മത്സരം വീണ്ടും നടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കാം. 

ക്വിക്ക് റീ സ്റ്റാര്‍ട്ടില്‍ കളി വീണ്ടും ആരംഭിച്ചെന്നാണ് ബെംഗളൂരുവിന്റെ വാദം. ഫൗള്‍ സംഭവിച്ച് നിമിഷനേരത്തിനുള്ളില്‍ കളി പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാര്‍ട്ട് എന്ന് പറയുന്നത്. ഇത്തരത്തില്‍ മത്സരം വീണ്ടും തുടങ്ങാന്‍ റഫറി വിസില്‍ അടിക്കേണ്ടതില്ല. പക്ഷേ ഈ മത്സരത്തില്‍ ഫൗള്‍ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ വരുന്നത്. ആ സമയത്ത് ഗോള്‍കീപ്പര്‍ പോലും സ്ഥാനം തെറ്റിയാണ് നിന്നിരുന്നത്‌. ഇതാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിക്കാനുള്ള കാരണവും. 

ക്വിക്ക് റീസ്റ്റാര്‍ട്ടിലാണ് ഗോള്‍ അനുവദിച്ചത് എന്ന പോയിന്റില്‍ ഊന്നിയാകും മാച്ച് കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ അങ്ങനെയെല്ലെന്ന് തെളിയിക്കുന്ന വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് ഹാജരാക്കാനും സാധ്യതയുണ്ട്. ലീഗ് റൗണ്ടിലാണ് ഇത്തരത്തില്‍ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടീം കയറിപ്പോയതെങ്കില്‍ എതിര്‍ ടീമിന് മൂന്ന് ഗോള്‍ വിജയവും മൂന്ന് പോയിന്റുമാണ് അനുവദിക്കുക. 

അതേസമയം ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ സുനില്‍ ഛേത്രിയില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ടീമിനെ പിന്‍വലിക്കാനുള്ള വുകോമാനോവിച്ചിന്റെ തീരുമാനം കൃത്യമായിരുന്നെന്നും ആരാധകര്‍ പറയുന്നു. 'അപമാനം സഹിച്ചു നില്‍ക്കാതെ തലയുയര്‍ത്തി മടങ്ങിയ ടീമിന് അഭിനന്ദനം' എന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.