ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബിയുടെ വിജയാഘോഷത്തിനെത്തി തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൃദയഭേദകം എന്നാണ് സംഭവത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്സെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം കുറിച്ചു.

To advertise here,

ബുധനാഴ്ച വൈകിട്ടാണ് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. വൻജനക്കൂട്ടമാണ്‌ സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.

ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേരെപേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചൂകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. 25-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം.