മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വിജയിക്കേണ്ടിയിരുന്ന മത്സരം മുംബൈ ഇന്ത്യന്‍സ് കൈവിട്ടപ്പോള്‍ ആരാധകര്‍ ഒരു ക്യാച്ചിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ടാകും. ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത അക്ഷര്‍ പട്ടേലിനെ പുറത്താക്കാനുള്ള അവസരമാണ് ടിം ഡേവിഡ് കളഞ്ഞുകുളിച്ചത്. 

To advertise here,

മലയാളി താരം ബേസില്‍ തമ്പി എറിഞ്ഞ പന്തില്‍ വന്ന ക്യാച്ച് ലോങ് ഓണില്‍ ടിം ഡേവിഡ് കൈവിടുകയായിരുന്നു. ആ സമയത്ത് അക്ഷര്‍ പട്ടേലിന്റെ സ്‌കോര്‍ വെറും 15 റണ്‍സായിരുന്നു. പിന്നീട് താരം 17 പന്തില്‍ 38 റണ്‍സ് അടിച്ച് ലളിത് യാദവിനൊപ്പം ചേര്‍ന്ന് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചു.

ഒരുപക്ഷേ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ബേസില്‍ തമ്പി കളിയിലെ താരമായി മാറിയേനെ. 30 ലക്ഷത്തിന് മുംബൈയുടെ തട്ടകത്തിലെത്തിയ മലയാളി താരം ആദ്യ മത്സരത്തില്‍തന്നെ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒപ്പം ആ ക്യാച്ചിലൂടെ ഐപിഎല്‍ കരിയറില്‍ തന്റെ മികച്ച ബൗളിങ് പ്രകടനവും ബേസിലിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 2017-ല്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്താണ് മികച്ച പ്രകടനം. 

ജസ്പ്രീത് ബുംറയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ നിറംമങ്ങിയപ്പോഴാണ് ബേസിലിന്റെ മികച്ച പ്രകടനം. ഡല്‍ഹിയുടെ കരുത്തരായ ശര്‍ദുല്‍ താക്കൂര്‍, പൃഥ്വി ഷാ, റൂവ്മന്‍ പവല്‍ എന്നിവരേയാണ് ബേസില്‍ പുറത്താക്കിയത്.