ബംഗാളി/ ഇംഗ്ലീഷ് ദ്വിഭാഷാ കവി മൗമിതാ ആലത്തിന്റെ കവിത For Whom Death Never Barks റാഷിന്റെ വിവര്‍ത്തനത്തില്‍ വായിക്കാം.

To advertise here,
placeholder
മൗമിത ആലം,റാഷ്‌

ചില ശവപ്പെട്ടികള്‍ക്കു ഭാരം കൂടുതലാണ്
പേരും പ്രശസ്തിയും പണവും അവ വഹിക്കുന്നു.
അവ വാര്‍ത്തകളാവുന്നു.
ചിലവയ്ക്കു ഭാരം കുറവാണ്.
അവരാണ് സാധാരണ മനുഷ്യര്‍.
അവര്‍ വഴി നടക്കുന്നു.
ഓടകള്‍ വൃത്തിയാക്കുന്നു.
മാന്‍ഹോളുകളില്‍ മുങ്ങുന്നു.
തിരിച്ചു വരുന്നില്ല.
അവര്‍ വോട്ടര്‍മാരാണ്
വെറും വോട്ടര്‍മാര്‍.
അവര്‍ക്കു സ്വന്തമായ പേരില്ല.
ഏറ്റവും ഭാരക്കുറവുള്ള
ചില ശവപ്പെട്ടികളുണ്ട്.
അവ പേരില്ലാക്കുഞ്ഞുങ്ങളുടെയാണ്.
പലസ്തീനിന്റെയോ സിറിയയുടെയോ
അതിര്‍ത്തികളില്‍ കൊല്ലപ്പെട്ടവര്‍.
അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍,
കല്‍ക്കരിഖനികളില്‍.
അവരെ മണ്ണില്‍ കുഴിച്ചിടുന്നു,
അല്ലെങ്കില്‍ ദുഃഖാര്‍ത്തരായ രക്ഷിതാക്കള്‍
അവരെ പാറക്കല്ലുകള്‍ക്കിടയില്‍
അടക്കുന്നു.
ചില ശവപ്പെട്ടികള്‍ നിലനില്‍ക്കുന്നേയില്ല.
അവ എന്നെന്നേക്കുമായി മറയുന്നു
ഒറ്റപ്പെട്ട ഏതോ മലയില്‍, അല്ലെങ്കില്‍,
നദീതടങ്ങളില്‍.
പട്ടിക നീളുന്നു
പാതി വിധവകളുടെ കാത്തിരിപ്പു നിലയ്ക്കുന്നില്ല.
മരണം കുത്തകമുതലാളിത്തമാണ്.
ധനികര്‍ പതിക്കുമ്പോള്‍ മാത്രം
അത് കുരയ്ക്കുന്നു